Dec 28, 2011

റോമിംഗ് ഗിരി സ്പീക്കിംഗ്

“ഞാന്‍ കറ്റാനം ഗിരീഷ്... റോമിംഗില്‍ ഗിരി എന്നാണ് ഞാനറിയപ്പെടുന്നത്...”

കറ്റാനം ഗിരീഷ് സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. “ഈവനിംഗ് ന്യൂസ്” സായാഹ്ന ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്റര്‍ കം മൊതലാളി. പരമ സാധു, പരോപകാരി. പ്രത്യുപകാരങ്ങള്‍ ഏറ്റുവാങ്ങി ഏറ്റുവാങ്ങി ഗിരി ഇപ്പോള്‍ ഒന്നരക്കാലിലാണ് നടപ്പ്. ഇപ്പോഴത്തെ മന്ത്രി ശ്രീ കൊട്ടാരക്കര ഗണേഷ് കുമാറിനെതിരേ മുമ്പ് പത്രത്തില്‍ സത്യസന്ധമായി എന്തോ ഒന്നെഴുതിയതിന് ആ ജൂനിയര്‍ മാടമ്പിയുടെ ഗുണ്ടകള്‍ തല്ലിയൊടിച്ചതാണ് കാലെന്നും സംസാരമുണ്ട്.

പത്രവ്യവസായത്തിനു പുറമേ വണ്ടിക്കച്ചവടം, റെന്റ് എ കാര്‍, റിയല്‍ എസ്റ്റേറ്റ്, കൊട്ടേഷന്‍ വര്‍ക്കുകള്‍ തുടങ്ങി ഗിരി കൈ വെക്കാത്ത ബിസിനസുകളില്ല. ഇദ്ദേഹം ഇടപെടാത്ത പ്രശ്‌നങ്ങളില്ല, ഏറ്റെടുക്കാത്ത തര്‍ക്കങ്ങളില്ല, ആ തലയിലുദിക്കാത്ത ഐഡിയകളില്ല.

റെന്റിന് കൊടുക്കാനായി കാറുകള്‍ വാങ്ങും. രെജിസ്ട്രേഷനെടുക്കാന്‍ വണ്ടിയൊന്നിനു ഇരുപത്തയ്യായിരത്തില്‍ പരം രൂപ സര്‍ക്കാരിന് ഫീസ് കൊടുക്കണം. 4x25=ഒരു ലക്ഷം. ഇമ്മിണി പുളിക്കും. നാലു കാറ് വാങ്ങിയാല്‍ അതിലൊന്നിനു മാത്രമേ ഗിരി രെജിസ്ട്രേഷനെടുക്കൂ. ആ കിട്ടുന്ന രെജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് നാലു കാറിനും ഒരേ നമ്പര്‍ പ്ലേറ്റുണ്ടാക്കി ഘടിപ്പിച്ച് വാടകക്ക് കൊടുക്കും. ഒരേ നമ്പറില്‍ നാലുകാര്‍! വണ്ടികള്‍ മൂന്നാലു മാസം ഓടിക്കിട്ടുന്ന പൈസ കൊടുത്ത് പിന്നീട് ബാക്കി മൂന്ന് കാറിന് രെജിഷ്ട്രേഷനെടുക്കും. ഇങ്ങനെയൊക്കെയാണ് ഗിരിയുടെ മറിപ്പുകള്‍.

ഭയങ്കരമായ ഗുണ്ടാസാമ്രാജ്യത്തിന്നധിപനായവന്‍ ഞാനേ എന്നാണ് ഭാവം. ദാവൂദും ഛോട്ടാരാജനുമൊക്കെ എന്റെ വിനീത ശിഷ്യന്മാര്‍ എന്നേ വിനയപൂര്‍വ്വം ഗിരി മൊഴിയുകയുള്ളൂ. ഗുണ്ടകളുടെ എണ്ണം കൂട്ടുന്നതിന്റെ സാമ്പിളൊരെണ്ണം പറയാം.

ഒരിക്കല്‍ കാറു വില്‍പ്പനയുടെ കാര്യം സംസാരിക്കാനായി മാരുതി സുസുക്കിയുടെ റെപ്രസേന്റേറ്റീവുകളായ കായംകുളത്തുള്ള രണ്ട് പയ്യന്മാര്‍ ഗിരിയുടെ വീട്ടിലെത്തുന്നു. മുണ്ടക്കല്‍ ശേഖരന്‍ കയറി മേഞ്ഞ മംഗലശ്ശേരി നീലകണ്ഠനെപ്പോലെ ഗിരി വേച്ച് വേച്ച് വന്നിട്ട് അവരോട് ഉമ്മറത്തേക്ക് കേറിയിരിക്കാന്‍ പറയുന്നു.
വന്നവര്‍ പരിയപ്പെടുത്തി: “ഞങ്ങള്‍ ഇന്‍ഡസ് മോട്ടോഴ്‌സില്‍ നിന്നാണ്. ഞാന്‍ ഷാ, ഇത് അനൂപ്...”
അപ്പോഴേക്കും ഗിരിക്ക് ഒരു ഫോണ്‍ കോള്‍.
“അതേ ഗിരിയാണ്...ങേ...കായംകുളത്തോ? ഒന്നും പേടിക്കണ്ട. നമ്മടെ പയ്യന്മാര്‍ അവിടെയുണ്ട്. ഒരു പ്രശ്‌നോമുണ്ടാകില്ല. അതേന്ന്...കേട്ടിട്ടില്ലേ കായംകുളം ഷാ, അനൂപ്...ആ പിന്നേ... അവന്മാരുടെ പേര് കേട്ടാല്‍ ലവര് വെറയ്‌ക്കും. ദാണ്ടെ രണ്ട് പേരും എന്റെ മുന്നിലിരിപ്പുണ്ട്. നിങ്ങള്‍ ധൈര്യമായിരിക്ക്. അവരെ ഞാന്‍
പറഞ്ഞേല്‍പ്പിച്ചോളാം...” ഇതാണ് ഗിരിയുടെ നടപ്പ് രീതികള്‍.

അങ്ങനെയിരിക്കെയാണ് കായകുളത്തുള്ള റെന്റ് എ കാറുകാരന്‍ പേട്ട നൌഷാദിന്റെ സ്കോര്‍പ്പിയോ കാര്‍ ഒരു കേസില്‍ കുടുങ്ങുന്നത്. നൌഷാദിന്റെ കയ്യില്‍ നിന്ന് സ്കോര്‍പ്പിയോ വാടകക്ക് എടുത്തവര്‍ അതില്‍ സ്പിരിറ്റ് കടത്തി. സേലത്ത് വെച്ച് തൊണ്ടിയടക്കം പോലീസ് വാഹനം പിടികൂടി. കേസില്ലാതെ വാഹനവും പ്രതികളും ഇറങ്ങും. പക്ഷേ അഞ്ച് ലക്ഷം രൂപ പോലീസുകാര്‍ക്ക് കൊടുക്കണം. അത്രയും കൊടുക്കാതെ കേസില്‍ നിന്ന് ഊരാന്‍ പറ്റുമോ എന്നസ്വേഷിച്ചു നടക്കുന്നു പേട്ട നൌഷാദ്. ആരൊക്കെയോ ഉപദേശിച്ചു. കറ്റാനം ഗിരി പുലിയാ. അയാള്‍ എത്ര വണ്ടിയാ ഇതുപോലെ ഇറക്കീട്ടുള്ളത്. ഗിരീഷേട്ടനെ കാണ്. കാര്യം നടക്കും.

നൌഷാദ് ഗിരീഷേട്ടനെ കണ്ടു. അല്‍പ്പം ചിന്തിച്ചിട്ട് ഗിരി പറഞ്ഞു: വണ്ടി എറക്കാം. പക്ഷേ ഇച്ചിരി കാശ് ചെലവ് വരും. ഒരൊന്നര ലക്ഷം. ഒകെ?
ഒകെ. ഔഷാദ് സമ്മതിച്ചു. ഗിരിയും നൌഷാദും അപ്പു എന്നൊരാളും കൂടി വേറൊരു സ്കോര്‍പ്പിയോ കാറില്‍ സേലം പോലീസ് സ്റ്റേഷനിലേക്ക്.

സേലത്ത് ചെന്ന് പോലീസുമായി ബാര്‍ഗൈനിംഗ്. അഞ്ച് ലക്ഷത്തില്‍ കുറഞ്ഞ് പോലീസ് അടുക്കുന്നില്ല. ഗിരി ഒരു ലക്ഷത്തിലാണ് പിടി. ഒടുക്കം പോലീസ് മൂന്ന് ലക്ഷത്തിന് സമ്മതിച്ചു. ഗിരി അയഞ്ഞില്ല. ഒരേയൊരു ലച്ചം. പോയി വേറെ പണി നോക്കാന്‍ പറഞ്ഞു പോലീസ്.

നിരാശനായി പുറത്തിറങ്ങിയ ഗിരി കണ്ടത് സ്റ്റേഷന്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന പിടിച്ചെടുത്ത സ്കോര്‍പ്പിയോ. ഗിരിക്ക് ഐഡിയ ഉദിച്ചു. നൌഷാദിനെ വിളിച്ചു ചോദിച്ചു. “ആ വണ്ടീടെ വേറെ താക്കോല്‍ ഉണ്ടോ?”
“ഉണ്ട്”
“ഇനി ഒന്നും നോക്കാനില്ല. നീ താക്കോല് അപ്പൂന്റെ കയ്യില്‍ കൊട്...” എന്നിട്ട് അപ്പുവിനോട് പറഞ്ഞു: “ഡാ അപ്പൂ, ഇവിടെങ്ങും ആരുമില്ല. നീ പയ്യനെ വണ്ടിയെടുത്ത് സാ മാട്ടില്‍ ഓടിച്ച് പുറത്തിറങ്ങ്...ബാക്കി കാര്യം പിന്നെ നോക്കാം...ഇപ്പോള്‍ എസ്കേപ്പ്”
“അത് വേണോ അണ്ണാ?”
“എന്താ വേണോന്ന്? ഇതാണ് ചാന്‍‌സ്...പെട്ടെന്നാവട്ടെ...”

അപ്പു മെല്ലെ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് മെല്ലെ മുന്നോട്ടെടുക്കാന്‍ ഭാവിച്ചതും എസ്സൈയും പാര്‍ട്ടിയും പാഞ്ഞു വന്നു.

“ഡായ് അങ്കെ നില്ലെടേ തിരുട്ട് റാസ്‌കല്‍....”
പോലീസുകാര്‍ അലറി. “കാറ് നിപ്പാട്ടുങ്കടാ, നിപ്പാട്ട്...#$%^“
എസ്സൈ അപ്പുവിനെ കോളറില്‍ പിടിച്ച് വലിച്ചു താഴെയിട്ടു. “ഏണ്ട്രാ...ഏമാത്തി കാറു തിരുടി എസ്കേപ് പണ്‍റ ട്രൈ പണ്‍റതാ? നായേ...” ബൂട്ട് കൊണ്ടൊരു ചവിട്ടും.

സ്തബ്ദനായി നിന്ന ഗിരീഷെന്ന റോമിംഗ് ഗിരിയെയും പോലീസ് വളഞ്ഞു പിടിച്ചു. എസ്സൈ ഗിരിയുടെ മുഖമടച്ച് ഒരടി.
“ഉന്‍ പേര് ശൊല്‍ടാ”
ഗിരി
“കിരി...മുത്തുച്ചാമീ, പത്ത് സ്പിരിറ്റു കന്നാസ് അന്ത വണ്ടിക്കുള്ളാ പോട്ടു തൊല...”

മുത്തുച്ചാമിപ്പോലീസ് പത്ത് സ്പിരിറ്റ് കന്നാസ് എടുത്ത് ഗിരിയുടെ സ്കോര്‍പ്പിയോയിലും വെച്ചു.

എസ്സൈ ഗിരിയോട് അലറി. “ഇന്ത വണ്ടിക്കുള്ളെയും സ്പിരിറ്റ് അല്ലവാ...നീ താന്‍ പ്രൈം അക്യൂസ്‌ഡ്. മുത്തുച്ചാമീ ഇവനെ തൂക്കി ഉള്ള പോട്...”

ഒരു സ്കോര്‍പ്പിയോ ഇറക്കാന്‍ ചെന്ന റോമിംഗ് ഗിരിയുടെ മറ്റേ സ്കോര്‍പ്പിയോയിലും സ്പിരിറ്റ്. മൊത്തം കേസില്‍ ഗിരി ഒന്നാം പ്രതി.

ഇതിനകം ഓടിരക്ഷപ്പെട്ട പേട്ട നൌഷാദ് കള്ളവണ്ടി കയറീ നാട്ടിലെത്തി. പിന്നീട് എട്ടു ലക്ഷം രൂപ നല്‍കി കേസില്ലാതെ വണ്ടികളും ഗിരി അടക്കമുള്ള പ്രതികളെയും പുറത്തിറക്കി.

എന്നിട്ടുണ്ടോ ഗിരിക്ക് കുലുക്കം വല്ലതും. പത്രാധിപര്‍ ഗിരി ഇന്നും സര്‍വ്വപ്രതാപത്തോടെയും വാണരുളുന്നു.

Oct 24, 2011

അറബി പാഠം മൂന്ന്

വീട്

ബൈത് = വീട് (House)
ദാര്‍ = വീട് (home)
മന്‍സില്‍ = വസതി
ബെനായ = കെട്ടിടം
ഗുര്‍ഫ (غرفة) = മുറി
ശിഗ്ഗ (شقة) = ഫ്ലാറ്റ്
ഗസ്വ്‌ര്‍ = കൊട്ടാരം
മത്വ്‌ബഖ് = അടുക്കള
ഗുര്‍ഫതിന്നൌം = കുറപ്പു മുറി
ഗുര്‍ഫത്തില്‍ ജുലൂസ് = സ്വീകരണ മുറി
ഹമ്മാം = കുളിമുറി
തുവാലീത്ത് = റ്റോ‌യ്‌ലറ്റ്
ശുര്‍ഫ = ബാല്‍ക്കണി
ജിദാര്‍ = ചുമര്‍
സഗഫ് = മച്ച്
ബവാബ = ഗേറ്റ്
ബാബ് = വാതില്‍
നാഫിദ = ജനല്‍
ശുബാക്ക് = ഗ്രില്‍‌സ്
സിതാര= കര്‍ട്ടന്‍
ഹാജസ് = സ്ക്രീന്‍
സരീര്‍ = കട്ടില്‍
ഫിറാശ് = കിടക്ക
മാഇദ, തറാബീസ, ത്വാവ്‌ല = മേശ
കുര്‍സി = കസേര
ദിക്ക = ബെഞ്ച്
ഇസ്‌കം‌ല = സ്റ്റൂള്‍
റഫ് = ഷെല്‍ഫ്
കനബ = സോഫ
മഫ്‌റൂശാത്ത് = ഫര്‍ണിച്ചര്‍
ദൂലാബ് = അലമാരി
മിറായ = കണ്ണാടി
സിജ്ജാദ = വിരിപ്പ്
ശര്‍ശഫ് =കിടക്കവിരി
ലെഹാഫ് = പുതപ്പ്
മിഖദ്ദ (مخدة) = തലയിണ
ഫിരിന്‍ = അടുപ്പ്
മിത്വ്‌ബഖ = സ്റ്റൌ
മിദ്‌ഫ‌അ = ഹീറ്റര്‍
തല്ലാജ = റഫ്രിജറേറ്റര്‍
ഇനാ = പാത്രം
സ്വഹന്‍ = തളിക
കാസ് = ഗ്ലാസ്സ്
ഗര്‍ശ = കുപ്പി
മിഗ്‌റഫ = തവി
ഫിന്‍‌ജാന്‍ = പിഞ്ഞാണം, സോസര്‍
മല്‍‌അഗ (ملعقة) = സ്പൂണ്‍
മിഫ്‌താഹ് = താക്കോല്‍
ഗഫ്‌ല്‍ = പൂട്ട്

ബൈതുക ഗരീബ്?
= നിന്റെ വീട് അടുത്ത് തന്നെയാണോ. (ഗരീബ് =അടുത്ത്)

ഗുര്‍ഫതുക മുരീഹ?
= നിന്റെ മുറി സൌകര്യപ്രദമാണോ? (റാഹ = Comfort. മുരീഹ = Comfortable)

അന ഉരീദ് ശിഗ്ഗ സഗീറ
= എനിക്ക് ചെറിയ ഒരു ഫ്ലാറ്റാണ് വേണ്ടത്. (അന ഉരീദ് = ഞാന്‍ ആഗ്രഹിക്കുന്നു, ആവശ്യപ്പെടുന്നു etc)

ഫീ അഹദ് ദാഖില്‍ ഹമ്മാം?
=കുളിമുറിക്കകത്ത് ആരെങ്കിലുമുണ്ടോ? (ദാഖില് (داخل) = അകത്ത്)

ഇസ്‌തറഹ് അലല്‍ കുര്‍സി ബര്‍‌റ
= പുറത്ത് കസേര മേല്‍ ഇരിക്കൂ (ഇസ്‌തറഹ് = വിശ്രമിക്കൂ, ഇരിക്കൂ. ഇസ്‌തിറാഹ= വിശ്രമാലയം. ബര്‍‌റ = പുറത്ത്)

അഖൂയ നായിം ഫീ ഗുര്‍ഫതുഹ്
=എന്റെ സഹോദരന്‍ അവന്റെ മുറിയില്‍ ഉറങ്ങുകയാണ്.

ബന്നദ് അല്‍ ബവാബ
=ഗേറ്റ് അടക്കൂ

അന ഉരീദു ശര്‍ശഫ് സൈന്‍
=എനിക്ക് നല്ലൊരു ബെഡ് ഷീറ്റ് വേണം (സൈന്‍ = നല്ലത്, അഴകുള്ളത്)

ശീല്‍ ഹാദല്‍ കറാസി ഇലാ ഗുര്‍ഫത്തില്‍ ജുലൂസ്
= ഈ കസേരകള്‍ സ്വീകരണമുറിയിലേക്ക് കൊണ്ടു പോകൂ. (കുര്‍സി= കസേര, കറാസി= കസേരകള്‍)

അസ്സന്ദുഖ് ഫീ ശൈ ആനിയ
= പെട്ടിയില്‍ കുറച്ച് പാത്രങ്ങളുണ്ട്. സന്‍‌ദുഖ് = പെട്ടി. ഇന=പാത്രം ആനിയ = പാത്രങ്ങള്‍)

ഹുവ യസ്‌തരീഹ് അലല്‍ കനബ
=അദ്ദേഹം സോഫയില്‍ ഇരിക്കുന്നു.

അറബി പാഠം - രണ്ട്

കുടുംബം
ആ‌ഇല = കുടുംബം
ബൈത്ത് = വീട്
അബു = പിതാവ്
ഉമ്മ്‌ = മാതാവ്
വാലിദൈന്‍ = മാതാപിതാക്കള്‍
അഖ് (اخ) = സഹോദരന്‍
ഉഖ്‌ത് (اخت) = സഹോദരി
ഇബ്‌ന്‍ = മകന്‍
ബി‌ന്‍ത് = മകള്‍
സൌജ് = ഭര്‍ത്താവ്
സൌജ, ഹറം = ഭാര്യ
ഗുലാം (غلام) = ആണ്‍കുട്ടി
ജാരിയ = പെണ്‍കുട്ടി
ശായിബ് = വൃദ്ധന്
അജൂസ് (عجوس) =വൃദ്ധ
ജദ്ദ് = അപ്പൂപ്പന്‍
ജദ്ദ = അമ്മൂമ്മ
ഖാല്‍ (خال) =അമ്മാവന്‍
ഖാല = മാതൃ സഹോദരി
അം (عم) =പിതൃ സഹോദരന്‍
അമ്മ (عمة) = പിതൃസഹോദരി
അരീസ് = മണവാളന്‍
അറൂസ് = മണവാട്ടി
സ്വിഹ്‌റ് = അളിയന്‍
ഖതന്‍ = അമ്മായി അപ്പന്‍
കന്ന = പുത്രവധു
ഹഫീദ് = പൌത്രന്‍
ഹഫീദ = പൌത്രി

അബൂയ = എന്റെ പിതാവ്
അഖൂയ = എന്റെ സഹോദരന്‍
ഹറമക് = നിന്റെ ഭാര്യ
ബിന്‍‌തക് = നിന്റെ മകള്
മിന്‍ ഹാദല്‍ വലദ് ? = ഈ കുട്ടി ആരാണ്?
മിന്‍ ഹാദാക് അശ്ശായിബ്? ഈ വൃദ്ധന്‍ ആരാണ്?
വെയ്‌ന്‍ യജ്‌ലിസ് അഖൂക്ക്? = നിന്റെ സഹോദരന്‍ എവിടെ താമസിക്കുന്നു.
വെയ്‌ന്‍ യസീര്‍ ഖാലക്? നിന്റെ അമ്മാവന്‍ എവിടെ പോകുന്നു?
മിന്‍ ഹാദില്‍ ജാരിയ? =ഈ പെണ്‍‌കുട്ടി ആരാണ്?
ഇന്‍‌ത ബിന്‍ മിന്‍? = നീ ആരുടെ മകനാണ്?
അന അഖൂ റാഷിദ് = ഞാന്‍ റാഷിദിന്റെ സഹോദരനാകുന്നു.
നഹ്‌നാ അബ്‌നാ അദ്ദുക്‍തൂര്‍ = ഞങ്ങള്‍ ഡോക്റ്ററുടെ പുത്രന്മാരാകുന്നു.
എഹ്‌നാ ബനാത്ത് സലീം = ഞങ്ങള്‍ സലീമിന്റെ പുത്രിമാരാകുന്നു.
ഹുവ ഖാല്‍ ഹാദല്‍ വലദ് = അയാള്‍ ഈ കുട്ടിയുടെ അമ്മാവനാകുന്നു.
ഹിയ ഉഖ‌ത്ത് ശരീകി = അവള്‍ എന്റെ കൂട്ടുകാരന്റെ സഹോദരി ആകുന്നു.


(ടിപ്പ്: അറബി ഉച്ചാരണം മനസ്സിലാക്കാന്‍ അറബിയില്‍ കൊടുത്തിട്ടുള്ള ഭാഗം കോപ്പി ചെയ്ത് ഗൂഗിള്‍ ട്രാന്‍‌സ്ലേറ്റിലേക്ക് പേസ്റ്റ് ചെയ്‌തിട്ട് Listen ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. From: English To: Arabic ആയിരിക്കട്ടെ ട്രാന്‍‌സ്ലേറ്ററില്‍ :) )

അറബി പാഠം 1

ഗള്‍ഫിലെ സംസാരഭാഷ

ആറു മലയാളിക്ക് നൂറു മലയാളം എന്നാണ് ചൊല്ല്. അങ്ങനെയെങ്കില്‍ പശ്‌ചിമേഷ്യയുടെ വിസ്തൃതിക്കും ഭൂപ്രദേശങ്ങളുടെ വൈവിധ്യത്തിനുമനുസരിച്ച് എണ്ണിയാലൊടുങ്ങാത്ത രൂപഭേദങ്ങള്‍ ഭവിച്ച അറബി ഭാഷയുടെ വൈവിധ്യമാര്‍ന്ന വാമൊഴിശൈലികള്‍ ഒരു പഠനസഹായിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആര്‍ക്കു സാധിക്കും !

സംസാരഭാഷക്ക് അതിന്റേതായ പദസമ്പത്തും ശൈലികളുമുണ്ട്. ഗള്‍ഫിലെ അറബി സംസാരഭാഷ പരിചയപ്പെടുത്താനുള്ള ലളിതമായ ഒരുദ്യമമാണിത്. അക്ഷരമാലയോ എഴുത്തോ ഗഹനമായ വ്യാകരണനിയമങ്ങളോ പഠിപ്പിക്കാനല്ല ഉദ്ദേശിക്കുന്നത്. അറബി നാടുകളില്‍ ജോലി ചെയ്യുന്ന, അറബി തീരെ അറിയാത്ത മലയാളി സുഹൃത്തുക്കള്‍ക്ക് പ്രയോജനമാവുന്ന വിധം ധാരാളം അത്യാവശ്യമായ ഒറ്റവാക്കുകളും ലഘുവാചകങ്ങളും ചോദ്യോത്തരങ്ങളും ഉള്‍ക്കൊള്ളിച്ച് വാക്യങ്ങളും വാക്യാംശങ്ങളും ഉദാഹരണമായി പറഞ്ഞ് കൊണ്ട് സംസാരഭാഷ പരിചയപ്പെടുത്തുക മാത്രമാണ്. സംസാരഭാഷയില്‍ ഉപയോഗപ്പെടുന്ന പദസമ്പത്ത് പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാം. വാക്കുകളുടെ അറബി രൂപം വേണ്ടിടത്ത് മാത്രം ചേര്‍ക്കുവാനേ ഉദ്ദേശിക്കുന്നുള്ളൂ.
എന്തായാലും നിങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക.

നമുക്ക് തുടങ്ങാം.
ആദ്യം സര്‍വ്വനാമങ്ങള്‍.

അവന്‍ =ഹുവ
അവര്‍ = ഹും
അവള്‍ = ഹിയ
നീ (പുരുഷനോട്) = ഇന്‍‌ത
നിങ്ങള്‍ = ഇന്‍‌തൂ
നീ (സ്ത്രീയോട്) = ഇന്‍‌തി
ഞാന്‍ = അന
ഞങ്ങള്‍ = എഹ്‌നാ (നഹ്‌‌നു എന്നാണ് യഥാര്‍ത്ഥ രൂപം)

ഉദാഹരണങ്ങള്‍:

ഹുവ ദുക്‍തൂര്‍ = അവന്‍ ഒരു ഡോക്റ്ററാകുന്നു
ഹുവ മുഹന്‍‌ദിസ് = അവന്‍ ഒരു എഞ്ചിനിയര്‍ ആകുന്നു)
ഹുവ സായിഖ് = അവന്‍ ഒരു ഡ്രൈവര്‍ ആകുന്നു
ഹിയ മുമത്തല (ممثلة) = അവള്‍ ഒരു നടി ആകുന്നു.
ഹിയ മുമര്‍‌രിദ (ممرضة) = അവള്‍ ഒരു നേഴ്‌സ് ആകുന്നു.
ഇന്‍‌ത ത‌അ‌ബാന്‍? = നീ ക്ഷീണിതനാണോ?
ഇന്‍‌ത ജൂആന്‍? = നീ വിശന്നിരിക്കുകയാണോ?
ഇന്‍‌ത സ‌(Z)അ്‌ലാന്‍? = നീ പിണങ്ങിയിരിക്കുകയാണോ?
ഇന്‍‌തി ഉഖ്‌ത് സലീം? = നീ സലീമിന്റെ സഹോദരിയാണോ?
ഇന്‍‌തൂ താലിബാന്‍ ഫീ മദ്രസ? = നിങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണോ?
ഇന്‍‌തൂ മുവദ്ദിഫീന്‍ ഹുകൂമ? = നിങ്ങള്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരാണോ?
അന ത്വയ്യാര്‍ ഫീ ത്വൈറാനുല്‍ ഹിന്ദ് = ഞാന്‍ എയര്‍ ഇന്ത്യയിലെ പൈലറ്റ് ആകുന്നു.
എഹ്‌നാ ഫര്‍ഹാനീന്‍ വാജിദ് = ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.
എഹ്‌നാ അത്വ്‌ശാനീന്‍ വാജിദ് = ഞങ്ങള്‍ നന്നായി ദാഹിക്കുന്നു.

Jul 14, 2011

കൃഷ്‌ണനും രാധയും: കലഹത്തിന്റെ ബൌദ്ധികപ്രണയോന്മുഖ നിദര്‍ശനം.

കാലം അങ്ങനെയാണ്. നവം‌നവമായിട്ടുള്ള പരിഷ്‌കാരപ്രക്രിയകള്‍ക്ക് പരിണിതപ്രാപ്തമാകുമ്പോള്‍ സ്ഥാപിതമായ സമൂഹപരിപ്രേഷ്യത്തില്‍ (Social indestructibilitical system) മാറ്റങ്ങളുടെ നവോത്ഥാനാനന്തരമുഖം (Post-modern face) ആര്‍ജ്ജിതമാകുന്നതിലെ ഗതിവേഗം കൂടുകകയും ഇന്നലെ വരെ പ്രാന്തവത്കരിച്ച് മുഖ്യഭാവധാരയില്‍ നിന്ന് വിളിപ്പാടകലെ നിര്‍ത്തിയിരുന്ന അനന്യസാധാരണമായ ജീവിതപശ്‌ചാത്തലങ്ങള്‍ ചര്‍വ്വിതചര്‍വ്വിതമാകുകയും ചെയ്യും. കോരന് മട്ടണ്‍‌ബിരിയാനി വെള്ളിത്തളികയില്‍ വിളമ്പുന്ന രസതന്ത്രമാണത്. ഈ അര്‍ത്ഥത്തിലാണ് ഇനിയും പിറക്കാത്ത ഒരു ചലച്ചിത്രകാവ്യത്തിന്റെ പ്രതീക്ഷാത്മക മുന്നെഴുത്തിന്റെ (Anticipative preview) പ്രസക്തി. എന്നാല്‍ ഇതൊരു പുതിയ പ്രവണത അല്ലെന്ന് Sulliven Hippocurata യെ അറിയുന്നവര്‍ക്കറിയാം. പൊതുബോധത്തിന്റെ കരള്‍ സഞ്ചിയില്‍ മുള്ളാണി കൊണ്ടൊരു കുത്ത് വെച്ചു കൊടുത്ത Sulliven Hippocurata.

പറഞ്ഞു വരുന്നത് മുഴുവന്‍ കൃഷ്‌ണനും രാധയും എന്ന റിലീസാവാനിരിക്കുന്ന സിനിമയെക്കുറിച്ചാണ്. പ്രമേയപരമായ തെരഞ്ഞെടുപ്പ് കൊണ്ട് പ്രത്യക്ഷത്തില്‍ പ്രകടനാത്മകമായ ഉപരിപ്ലവതയുടെ പുനരാവിഷ്‌കാരം എന്ന് തോന്നാമെങ്കിലും ആഖ്യാ‍നവിപഞ്ചികങ്ങളിലെ അതിനൂതനമായ ശൈലീസങ്കേതങ്ങളെ കോര്‍ത്തിണക്കി അതിഭാവുകത്വത്തിന്റെ അല്‍പ്പകണങ്ങളെപ്പോലും അരിച്ചെറിയുന്ന തരത്തില്‍ മിശ്രസങ്കേതങ്ങളിലെ സമ്മോഹനമായ സൌന്ദര്യബോധം പിന്തുടരുന്ന ഒരു റൊമാന്റിക് ത്രില്ലര്‍ എന്ന നിലയില്‍ ഈ ചിത്രത്തിന്റെ സ്ഥാ‍നം കാസബ്ലാങ്കയോടൊപ്പമോ അല്ലെങ്കില്‍ ഗോൺ വിത്ത് ദ വിൻഡിനോടൊപ്പമോ അതുമല്ലെങ്കില്‍അതിനുമുയരത്തിലോ ആയിരിക്കും.

ബാഹ്യലോകത്തിനു അപരിചിതമായ കെട്ടുപാടുകളാൽ നിയന്ത്രിതമായ ഒരു ലോകത്തിൽ (a strange wolrd controlled by ties and marks) ലോല വികാരങ്ങൾ എപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്ന് അമൂർത്തമായ ചില ബിംബങ്ങളിലൂടെ - സെക്സ് ആന്‍ഡ് ഫിലോസഫിയില്‍ മക്മല്‍ബഫ് കാണിച്ചതുപോലുള്ള തീ പിടിച്ച നിറമുള്ള ഇലകളിലൂടെയും മറ്റും - കോറിയിടുകയാണു് സംവിധായകനായ സന്തോഷ് പണ്ഡിറ്റ്. ഇതിന്റെ ഇതിവൃത്തം മുഴുവന്‍ സംവിധായകനായ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ് തന്നെയാണ് നാം അറിയുന്നത്. ആ കഥപറച്ചിലുകളില്‍ത്തന്നെ ഡുക്കിന്റെ സ്പ്രിങ്ങിൽ നമ്മളെല്ലാം അനുഭവിച്ച മഞ്ഞ് അതിനേക്കാൾ തീവ്രതയോടെ നമ്മുടെ മനസിലേക്ക് പെയ്തിറങ്ങുന്ന അനുഭവമാണെന്നത് എത്ര അവാച്യ സുന്ദരമാണ്. ഈ നൂറ്റാണ്ടിന്റെ തന്നെ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ക്ലാസ്സിക് മൂവി തന്നെ ആയിത്തീരും കൃഷ്ണനും രാധയും. തീവ്രമായ ജീവിതാനുഭങ്ങൾ നല്ല സിനിമയ്ക്ക് വളമാകാറുണ്ടെന്ന് പണ്ട് ഗോൾബർഗർ പറഞ്ഞതെത്ര സത്യം!

ഭിന്നസമുദായങ്ങളില്‍ ജനിച്ച കമിതാക്കളുടെ കഥയാണ് കൃഷ്‌ണനും രാധയും പറയുന്നത്. പക്ഷേ വ്യത്യസ്തതയുടെ അനന്യമായ സന്നിവേശമാണ് ഈ ചിത്രത്തെ മാറ്റിനിര്‍ത്തുന്നത്. ജോണ്‍ അഥവാ കൃഷ്‌ണന്‍ എന്ന നായകനെ കാമിക്കുന്നത് വെറുമൊരു രാധ മാത്രമല്ല, ഒമ്പത് രാധമാരാണ്. രാധമാരുടെ പ്രണയചാപല്യങ്ങള്‍ക്ക് വശംവദനാകുന്നതോ വാര്‍ദ്ധക്യം വന്നുദിച്ചിട്ടും കൈവിട്ടില്ല യുവത്വം എന്ന മട്ടില്‍ ഓടക്കുഴല്‍ വായിച്ചും കൊത്തങ്കല്ല് കേളിക‌ളിലേര്‍പ്പെട്ടും ജീവിതം തള്ളി നീക്കുന്ന ഒരു പാവം മനുഷ്യന്‍. ശരിക്കും ഇങ്ങനെയൊരു മധ്യവയസ്കനെ കൌമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ ഒന്നിച്ച് പ്രണയിക്കുന്നതിന്റെ Psycho-sexual mental disorder നെക്കുറിച്ച് , ഈ വിഷയത്തില്‍ ആധികാരികമായി പഠനം നടത്തിയ ഡോക്റ്റര്‍ മാത്യു മറ്റം അദ്ദേഹത്തിന്റെ അഞ്ചു സുന്ദരികള്‍ എന്ന ജേണലില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. Obsessive Compulsive Disorder എങ്ങനെ ഒരു സാമൂഹ്യരോഗമായി മാറുന്നു എന്ന് തെളിയിക്കേണ്ട കടമ തന്നെ സംവിധായകന്‍ ഏറ്റെടുക്കുന്നു.

രാധികമാരുടെ ചേലകള്‍ കവര്‍ന്നെടുത്ത് ( ഗ്രാമ്യമായ കവര്‍ച്ചയെ “ചേല അടിച്ചു മാറ്റിയ കുഞ്ഞിക്കൃഷ്‌ണാ” എന്ന അതിസാധാരണമായ സ്ലാംഗ് കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് 
കവിത്വപൂര്‍ണ്ണമാക്കുന്നത്) അവരുടെ സ്നാനരംഗങ്ങള്‍ വീക്ഷിക്കുന്ന ദ്വാപരയുഗത്തിലെ കൃഷ്‌ണനെ ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. പെരുന്തച്ചനിലും വടക്കന്‍ വീരഗാഥയിലും എം ടി ചെയ്തത് പോലെ ചരിത്രത്തിന്റെ പുനര്‍നിര്‍മ്മിതി എന്ന അക്ഷന്തവ്യമായ കര്‍മ്മമാണ് പണ്ഡിറ്റ് ജി ഈ ചിത്രത്തില്‍ നിര്‍വ്വഹിക്കുന്നത്. രാധയുടെ നഗ്നസ്നാനം അവഹൂളിതനായി ഒളിച്ചിരുന്നു നിരീക്ഷിക്കുന്നതിലൂടെയുള്ള ആനന്ദം- voyeuristic pleasure- ആണ് കൃഷ്‌ണന് ലഭിക്കുന്നത്. എന്നാല്‍ ഈ സിനിമയിലെ നായകന്‍ ജോണ്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഒമ്പത് രാധികമാരില്‍ ആരും തന്നെ ചന്ദനക്കല്ലിന്മേല്‍ ചേലയഴിച്ച് വെച്ച് മുങ്ങിക്കുളിക്കാന്‍ വന്നില്ല എന്നത് തീര്‍ച്ചയായും അമേയപ്രാര്‍ത്ഥനകമായ ദ്വാപരയുഗദ്വാരകരാധമാരുടെ സങ്കല്‍പ്പനങ്ങളോട് കലഹിക്കുന്ന റെബല്‍ മാധ്യമ അറ്റാക്ക് തന്നെയാണ്.

വെറുമൊരു റൊമാന്റിക് ത്രില്ലര്‍ സൃഷ്ടിക്കുകയല്ല സംവിധായകന്റെ ഉദ്ദേശ്യം എന്ന് വ്യക്തമാണ്. കഥ, തിരക്കഥ, അസാധാരണമായ രീതിയിലുള്ള സ്വയം Editing, സംഗീതം, ഞൊടിയിടയില്‍ സിനിമയില്‍ കടന്നുവരുന്ന ഗാനങ്ങള്‍ എന്നിവയിലൂടെ ഒരു Famliy Entertainer ആണ് തന്റെ സൃഷ്ടി എന്നദ്ദേഹം പ്രഖ്യാപിക്കുന്നു. രാധമാരുടെ പിതാക്കന്മാരായ ഒമ്പത് കഥാപാത്രങ്ങളുടെ ‍- അവരാണ് വില്ലന്മാരെ അയക്കുന്നത്- ബൂര്‍ഷ്വാ ജീവിതത്തെ പ്രതീകമാക്കി, യാഥാസ്ഥിതിക കേരളീയ സമൂഹത്തെ കീറിമുറിച്ച്‌, കിഴക്കിനോടും പടിഞ്ഞാറിനോടും മലയാളത്തിന്റെ സമീപനത്തെ ഓരോ ഫ്രെയിമിലൂടെയും പരിശോധിക്കുന്നു അദ്ദേഹം. ബൂര്‍ഷ്വാസികമായ ഈ മാനത്തിനു പുറമെ, വര്‍ഗ്ഗീയമായ പ്രണയധ്വംസനങ്ങള്‍ സാമൂഹികജീവിതത്തില്‍ എങ്ങനെ പരിവര്‍ത്തനത്തിനു വിധേയമാകുന്നു, ആശുപത്രി ജീവിതത്തിന് അത് എങ്ങനെസഹായകമാകുന്നു എന്നൊരു മനശാസ്‌ത്രപരമായ പഠനമാനം കൂടി ഈ ചിത്രത്തിനുണ്ട്‌.

ഇവിടെയാണ് സംഗീതത്തെപ്പറ്റി എടുത്ത് പറയേണ്ടത്. പ്രാര്‍ത്‌ഥനാനിര്‍ഭരമായ, മന്ദതാളത്തിലുള്ള സംഗീതം പ്രതിനിധീകരിക്കുന്ന വ്യക്തിബോധത്തെ(personal psyche)യും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുമ്പോള്‍ കൂടുതല്‍ ദ്രുതതാളത്തിലുള്ള ടര്‍ബോ-ഫോക്ക്‌ സംഗീതം സമൂഹത്തിന്റെ പൊതുബോധത്തെ(collective psyche) കുറിക്കുന്നു. രാത്രി ശുഭരാത്രിയുടെ collective psyche മന്ദതാരുണ്യത്തിന്റെ ടര്‍ബോ-ഫോക്ക്‌ സംഗീതമാണെങ്കിലും personal psyche യെയും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുന്നു. ആയതിനാല്‍ തന്നെ ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാകുമെന്ന് ഉറപ്പാണ്. ഓ പ്രിയേ എന്ന ഗാനം അവതരിപ്പിക്കപ്പെടുന്നത് സമൂഹനിര്മ്മാണത്തില് കലയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ പ്രോജ്വലമാതൃക ആയിട്ടാണ്.

കാഴ്ചയ്ക്കിടയിൽ പ്രേക്ഷകരുടെ പങ്കാളിത്തം ഇടയ്ക്കിടെ ആവശ്യപ്പെടുന്ന ഈ പ്രണയകാവ്യം സന്തോഷാതിരേകത്താൽ ഉൾപുളകിതമായ ഒരു ഹൃദയത്തോടെയല്ലാതെ ഒരു പ്രേക്ഷകനും കണ്ടിരിക്കാനാവില്ല, ഇത് തീർച്ചയായും സകുടുംബം കണ്ടിരിക്കാവുന്ന ഒരു എന്റർടെയ്‌നര്‍ തന്നെയാണ്. തന്റെ സിനിമയുടേ പ്രേക്ഷകർ ആരായിരിക്കണമെന്ന് പണ്ഡിറ്റിനു നന്നായി ബോധ്യമുണ്ടെന്ന് ആദ്യ ചില സീനുകൾ കഴിയുമ്പോൾ തന്നെ മനസിലാക്കാം.

എ റിക്വസ്റ്റ് ഫ്രം പത്മനാഭന്‍

സുപ്രഭാതം സഹോദരാ,
സുഖമായിരിക്കുന്നോ? എന്റെ കൃപയാല്‍ താങ്കള്‍ക്കും കുടുംബത്തിനും സുഖം എന്ന് കരുതുന്നു.
എന്റെ പേര് പത്മനാഭന്‍. ഭക്തര്‍ എന്നെ ശ്രീ പത്മനാഭന്‍ എന്നും ചില അഹങ്കാരികള്‍ എന്നെ പപ്പനാവനെന്നും പപ്പുവെന്നും വിളിക്കും.
ഒരു പ്രത്യേക കാര്യത്തിനായിട്ടാണ് ഞാന്‍ താങ്കള്‍ക്ക് ഈ ഇ-മെയില്‍ അയക്കുന്നത്.

താങ്കളുടെ പ്രൊഫൈലും ഇ മെയില്‍ കോണ്ടാക്റ്റ് ഡീറ്റയിത്സും വഴിപാട് ബുക്കിംഗ് പുസ്തകത്തില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഞാനിപ്പോള്‍ അകപ്പെട്ടിരിക്കുന്ന ഗുരുതരമായ ഒരു പ്രതിസന്ധിയില്‍ നിന്ന് എന്നെ കരകയറ്റാന്‍ നിങ്ങള്‍ക്കാവുമെന്ന് തികഞ്ഞ വിശ്വാസമുള്ളത് കൊണ്ടാണ് താങ്കള്‍ക്ക് നേരിട്ട് ഞാന്‍ മെയില്‍ അയക്കുന്നത്.

നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയുന്നത് പോലെ നൂറ്റാണ്ടുകളായി നിങ്ങളേവര്‍ക്കും അനുഗ്രഹം ചൊരിഞ്ഞും രാജകുടുംബത്തിന്റെ സകലസ്വത്തുക്കള്‍ സൂക്ഷിച്ചും സമ്പാദ്യപ്പെട്ടിക്ക് മീതേ ഇത്തിരി നിവേദ്യം കഴിക്കാന്‍ പോലും എഴുന്നേറ്റു പോകാതെ കിടന്നുസൂക്ഷിക്കുന്നവനുമായ ഒരു വിനീതനാണല്ലോ ഞാന്‍. അതു കൊണ്ട് ഈ സന്ദേശം കിട്ടിക്കഴിഞ്ഞാല്‍ നിങ്ങളെന്നോട് കനിവ് കാണിച്ച് എന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

നൂറ്റാണ്ടുകളായി ഞാന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ലക്ഷം കോടികള്‍ വിലയുള്ള സ്വത്തുക്കള്‍ ഈയടുത്ത് ചിലര്‍ പരിശോധിച്ച് കണക്കെടുക്കുന്ന വിവരം താങ്കളറിഞ്ഞിരിക്കുകയും വിവരങ്ങളൊക്കെയറിഞ്ഞ് കണ്ണ് തള്ളുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തിരിക്കുമല്ലോ? ഇത്രയും ഭാരിച്ച മൊതല് എന്ത് ചെയ്യുമെന്ന ചര്‍ച്ചയാണല്ലോ എല്ലായിടത്തും. ചിലര്‍ എനിക്ക് തന്നെ തരണമെന്ന് പറയുന്നു. വേറെ ചിലര്‍ മഹാരാജാവിന് കൊടുക്കണമെന്നും ഇനിയും ചിലര്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നും. എന്തായാലും ആ സ്വത്തുക്കള്‍ ഇനി ഗോവിന്ദ! ഇതിനി ഒരുത്തനും കിട്ടാന്‍ പോകുന്നില്ല. അഥവാ എന്തെങ്കിലും ചെയ്യാമെന്ന് വെച്ചാല്‍ത്തന്നെ കേസും കൂട്ടവുമായി ഒരു തീരുമാനത്തിലെത്താന്‍ ഇനിയും നൂറ്റാണ്ടുകള്‍ കഴിയും.

ഇനിയാണ് എനിക്ക് നിങ്ങളോട് വളരെ കോണ്‍ഫിഡന്‍ഷ്യല്‍ ആയി ഒരു കാര്യം പറയാനുള്ളത്. ഇപ്പോള്‍ കണ്ടെടുത്തത് ഒരു ഐസ് ബെര്‍ഗിന്റെ ഏതാനും ശകലങ്ങള്‍ മാത്രമാണ്. ബാക്കി പത്തിലൊമ്പതും ആര്‍ക്കുമറിയാതെ ഞാന്‍ സൂക്ഷിക്കുന്നുണ്ട്. എത്ര ലക്ഷം കോടി വരുമെന്ന് ഊഹിച്ചു നോക്കൂ. എനിക്ക് മാത്രമേ സ്ഥലം അറിയാവൂ. പക്ഷേ ഈ രാജ്യത്തിലെ നിയമപ്രകാരം ആ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാനുള്ള അവകാശം എനിക്കില്ല. എനിക്ക് വിശ്വാസമുള്ള മറ്റാരെയും കണ്ടെത്താനുമാവുന്നില്ല.

അതു കൊണ്ട് താങ്കള്‍ എന്നെ സഹായിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മറ്റു സ്വത്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ സ്കെച്ചും എടുക്കേണ്ട വഴികളും ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ അതെടുത്ത് സുരക്ഷിതമായി കച്ചവടമാക്കിത്തന്നാല്‍ ആയതിന്റെ മുപ്പത് ശതമാനം നിങ്ങള്‍ക്ക് നല്‍കിക്കൊള്ളാമെന്ന് ഞാന്‍ സത്യമായും വാഗ്‌ദാനം ചെയ്യുന്നു. അതിനായി നിങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍ എനിക്കാ‍വശ്യമുണ്ട്. താഴെപ്പറയുന്ന വിവരങ്ങള്‍ എന്നെ അറിയിക്കുക.
1. നിങ്ങളുടെ പൂര്‍ണ്ണമായ പേര്.
2. നിങ്ങളുടെ വയസ്
3 .നിങ്ങളുടെ പൂര്‍ണ്ണവിലാസം.
4. നിങ്ങളുടെ മൊബൈല്‍ നമ്പര്‍
5. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍.
ഇത്രയും വിവരങ്ങളോടൊപ്പം ഒന്നു കൂടി നിങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള ഹൈ ടെക് സുരക്ഷാസംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് നിങ്ങള്‍ക്ക് ഇവിടെയെത്തിച്ചേരാന്‍ വേണ്ടിയിട്ടുള്ള അത്യന്താധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും ഞാന്‍ നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്. അതിന്റെ ചെലവിലേക്കായി ഒരു ലക്ഷം രൂപയുടെ ഡ്രാഫ്‌റ്റ് കൂടി നിങ്ങളുടെ വിവരങ്ങളോടൊപ്പം അയച്ചു തരിക. വമ്പിച്ച സ്വത്തുക്കള്‍ കരഗതമാക്കുന്നതിനായി തീരെച്ചെറിയ ഒരു മുന്നൊരുക്കത്തുക മാത്രമാണിത്.

ഈ വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ ക്രിയാത്മകമായ മറുപടി പ്രതീക്ഷിച്ചു കൊണ്ട്,
സ്വന്തം
ശ്രീ പത്മനാഭന്‍.

Jun 22, 2011

ഇല്ലസ്‌ട്രേറ്റര്‍ - 3


അഡോബി ഇല്ലസ്ട്രേറ്റര്‍ CS4 വേര്‍ഷനാണ് ഞാന്‍ സ്ക്രീന്‍ ഷോട്ടുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇല്ലസ്ട്രേറ്റര്‍ ഇല്ലാത്തവര്‍ക്ക് അഡോബി വെബ്‌സൈറ്റില്‍ നിന്ന് 30 ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. CS5 ഉം CS4ഉം തമ്മില്‍ ഇന്റര്‍ഫേസില്‍ വലിയ വ്യത്യാസമില്ല.
പഴയ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതുമാകാം.

നമുക്ക് തുടങ്ങാം.

ഇല്ലസ്ടേറ്റര്‍ തുറക്കുക.
ആദ്യമായി പുതിയ ഡോകുമെന്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

File മെനുവില്‍ നിന്ന് New സെലക്റ്റ് ചെയ്യുക.
ഡോകുമെന്റിന് Name ഫീല്‍ഡില്‍ പേരു കൊടുക്കാം. പേജ് സൈസ് സെലക്റ്റ് ചെയ്യാം.
Advanced വിഭാഗത്തില്‍ കളര്‍മോഡ് പ്രിന്റ് ചെയ്യാനുള്ള ഡോകുമെന്റ് ആണെങ്കില്‍ CMYK, സ്ക്രീനില്‍ കാണാനാണെങ്കില്‍ RGB തെരഞ്ഞെടുക്കാം. OK.


ഇനി വര്‍ക്ക് സ്പേസ്.

താഴെ ചിത്രത്തില്‍ കാണുന്നതാണ് ഇല്ലസ്ട്രേറ്ററിന്റെ വര്‍ക്ക് സ്പേസ്. ഇല്ലസ്ട്രേറ്ററില്‍ നമുക്ക് വര്‍ക്ക് ചെയ്യാവുന്ന ഏരിയക്ക് ആര്‍ട്ട് ബോര്‍ഡ് എന്നാണ് പറയുക. ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക.


റ്റൂള്‍ ബോക്സ്.
മുകളിലെ സ്ക്രീന്‍ ഷോട്ടില്‍ റ്റൂള്‍ ബോക്സ് ഒറ്റ കോളമേയുള്ളൂ. അതിനെ രണ്ട് കോളം ബോക്സാക്കി മാറ്റാന്‍ റ്റൂള്‍ ബോക്സിനു ഏറ്റവും മുകളിലെ ആരോയില്‍ ക്ലിക്ക് ചെയ്യുക. Rectangle പോലെയുള്ള ചില റ്റൂളുകളുടെ കള്ളിയില്‍ അദൃശ്യമായ വേറെയും റ്റൂളുകള്‍ ഉണ്ടാവും. അത്തരം റ്റൂളുകളുടെ താഴെ വലത് മൂലക്ക് ഒരു ചെറിയ ആരോ മാര്‍ക്ക് ഉണ്ടാവും. അതിനര്‍ത്ഥം ആ കള്ളിയില്‍ വേറെയും റ്റൂള്‍‌സ് ഉണ്ടെന്നാണ്. ഹിഡന്‍ റ്റൂള്‍സ് എടുക്കുവാന്‍ റ്റൂള്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ മതി. റ്റൂളുകളുടെ ഷോര്‍ട്ട് കട്ട് കീകള്‍ ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.



ഫ്ലോട്ടിംഗ് പാലറ്റ് 
ഇല്ലസ്ട്രേറ്ററില്‍ നിര്‍മ്മിക്കപ്പെടുന്ന ഓബ്‌ജക്റ്റുകളുടെയും ടെക്‍സ്റ്റിന്റെയും ഒക്കെ പ്രോപര്‍റ്റീസ് അടങ്ങിയ പാലറ്റുകള്‍. പാലറ്റുകള്‍ക്ക് മുകളിലെ ആരോയില്‍ കിട്ടിയാല്‍ ഫ്ലോട്ടിംഗ് പാലറ്റ് എക്സ്‌പാന്‍ഡ് ആയി വരും. താഴെ ചിത്രങ്ങള്‍ നോക്കുക.



ടൈപ് റ്റൂള്‍ സെലക്റ്റ് ചെയ്ത് ആര്‍ട്ട്‌ബോഡില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്തിട്ട് എന്തെങ്കിലും ടൈപ്പ് ചെയ്യുക.


ഇനി സേവ് ചെയ്യാം.

File>Save. ഫയല്‍ നെയിം കൊടുത്തിട്ട് ഫയല്‍ ടൈപ്പ് Adobe Illustrator(*.AI) തെരഞ്ഞെടുത്ത് ഒകെ ക്ലിക്ക് ചെയ്യുക.


Jun 15, 2011

അഡോബി ഇല്ലസ്‌ട്രേറ്റര്‍ പഠനപരമ്പര-2


വെക്റ്റര്‍ ഗ്രാഫിക്സ് എന്താണെന്നും അതിന്റെ മേന്മകളും കഴിഞ്ഞഅധ്യായത്തില്‍ വിശദീകരിച്ചുണ്ടല്ലോ. അഡോബി ഇല്ലസ്ട്രേറ്റര്‍ ഒരു വെക്റ്റര്‍ പ്രോഗ്രാം ആണെന്നും നാം മനസ്സിലാക്കി. ഇല്ലസ്ടേറ്റര്‍ അധികവും ഉപയോഗിക്കുന്നത് എന്തിന് വേണ്ടിയാണ്? ഇലസ്ട്രേനുകളും കാര്‍ട്ടൂണുകളും ഡയഗ്രങ്ങളും ചാര്‍ട്ടുകളും വരക്കാനും ലോഗോ ഡിസൈന്‍ ചെയ്യാനുമൊക്കെ ഇല്ലസ്ട്രേറ്റര്‍ ഒന്നാന്തരമാണ്.

വെക്റ്ററിന്റെ ഗുണങ്ങള്‍ ഒന്നുകൂടി പറയാം.
    റെസലൂഷന്‍ നഷ്‌ടപ്പെടാതെ അളവുകള്‍ പുനഃക്രമീകരിക്കാം.
    ഏതളവിലും വരകള്‍ ദൃഢവും മൂര്‍ച്ചയുള്ളതുമായിരിക്കും.
    ഹൈ റെസലൂഷനില്‍ പ്രിന്റ് ചെയ്യാം.
    ഫയല്‍ സൈസ് ചെറുതായിരിക്കും.
    ഇല്ലസ്ട്രേഷനുകള്‍ വരക്കാന്‍ ഉത്തമം.
ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ നിര്‍മ്മിക്കുവാന്‍ വെക്റ്ററിനുള്ള പോരായ്‌മ ഇപ്പോള്‍ ഏറെക്കുറേ പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇല്ലസ്ട്രേറ്ററിന്റെ പൊതുവായ ഉപയോഗങ്ങള്‍
  1. ലോഗോയും ഐക്കണുകളും ഡിസൈന്‍ ചെയ്യാന്‍.

  2. മാപ്പുകള്‍ നിര്‍മ്മിക്കാന്‍.

  3. കാര്‍ട്ടൂണുകളും ഇല്ലസ്ട്രേഷനുകളും വരക്കാന്‍

    (ഇമേജ് കടപ്പാട് : http://glazemoo.blogspot.com/2010/07/vector-illustration-artworks.html)


  4. പാക്കേജ് ഡിസൈന്‍ ചെയ്യാന്‍.



  5. ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ നിര്‍മ്മിക്കാന്‍.

  6. ഇന്‍ഫോ ഗ്രാഫിക്സ് നിര്‍മ്മിക്കാന്‍.

    (ചിത്രങ്ങള്‍ക്ക് ഗൂഗിള്‍ ഇമേജിനോട് കടപ്പാട്)
ഇല്ലസ്ട്രേറ്റര്‍ ഉപയോഗത്തിന്റെ ഏതാനും ഉദാഹരണങ്ങളാണിവ.

ഈ പഠനപരമ്പരയില്‍ അഡോബി ഇല്ലസ്ട്രേറ്റര്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാനപാഠങ്ങള്‍. അതായത് അഡോബി ഇല്ലസ്ട്രേറ്ററിന്റെ വര്‍ക്ക് സ്പേസ്, മെനു, ടൂള്‍സ്, ബേസിക് ഷേപ്‌സ്, കോമ്പൌണ്ട് പാത്ത്, പാത് ഫൈന്‍ഡര്‍, ഓബ്‌ജെക്സ് എഡിറ്റിംഗ്, ലെയര്‍, ലെയര്‍ ഗ്രൂപ്‌സ്, ഗ്രാഫിക് സ്റ്റൈലുകള്‍, കളര്‍, ട്രാന്‍‌സ്‌പെരന്‍സി, ഗ്രേഡിയന്റ്, മെഷ്, സിംബലുകള്‍, ടെക്സ്റ്റ് എഡിറ്റിംഗ്, സ്പെഷല്‍ എഫക്‍റ്റ്സ്, 3ഡി, ലൈവ് പെയിന്റ്, ലൈവ് ട്രേസ്, മാസ്‌കുകള്‍, ടെക്‍നിക്കുകള്‍, ട്യൂട്ടോറിയലുകള്‍ അങ്ങനെ ഇല്ലസ്ട്രേറ്റര്‍ എന്ന ഡ്രോയിംഗ് പ്രോഗ്രാമിന്റെ ഒട്ടു മിക്കവശങ്ങളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതൊരു ഡ്രോയിംഗ് പഠനമല്ല എന്നോര്‍ക്കണം. നേരത്തെ പറഞ്ഞത് പോലെ കല പഠിപ്പിക്കുകയല്ല, കലക്ക് ഉപയുക്തമായ ടൂള്‍ പരിചയപ്പെടുത്തുക മാത്രമാണ് ഉദ്ദേശ്യം.

അടുത്ത ലക്കം മുതല്‍ ഇല്ലസ്ട്രേറ്റര്‍ പ്രാരംഭപാഠങ്ങള്‍ ആരംഭിക്കും.