Apr 30, 2009

കുഞ്ഞുങ്ങളെ റ്റിവി കാണിക്കരുത്

റ്റെലിവിഷനെ പണ്ട് വിഡ്ഡിപ്പെട്ടി എന്നു വിളിച്ചിരുന്നു ചിലര്‍.വിളിച്ചവരെ വിഡ്ഡികളെന്നും വിളിച്ചു ചിലര്‍.പണ്ട് നമ്മുടെ നാട്ടില് വരേണ്യരായ ചിലര്‍ക്ക് മാത്രം ദൂരദര്‍ശന്റെ ഹിന്ദി പരിപാടികള്‍.പിന്നെ നാട്ടിന്‍‌പുറങ്ങളില്‍ പോലും തിരുവനന്തപുരത്ത് നിന്നും ദൂരദര്‍ശന്‍ മലയാളമെത്തി.വീട്ടിന്റെ മുന്നില്‍ കൊന്നത്തെങ്ങിനേക്കാള്‍ ഉയരമുള്ള ഏരിയല്‍ അഭിമാനസ്ഥംഭമായി.ബുധനാഴ്‌ചകളിലെ ചിത്രഹാറിനും വ്യാഴാഴ്‌ചയിലെ ചിത്രഗീതത്തിനും അയല്‍‌വീടുകളില്‍ നിന്ന് പ്രേക്ഷകര്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പേര്‍ത്തും പേര്‍ത്തും എത്തിത്തുടങ്ങി.ശനിയാഴ്‌ച വൈകുന്നേരത്തെ ബ്ലാക്&വൈറ്റ് പടത്തിന് മിക്കവീടുകളും ഹൌസ് ഫുള്ളായി.ഞായറാഴ്‌ചകളില്‍ കുട്ടികള്‍ രാ‍മായണം കാണാന്‍ റ്റെലിവിഷഗൃഹങ്ങള്‍ തേടിയലഞ്ഞു.രാമായണം കണ്ടവര്‍ ഈര്‍ക്കിലി കൊണ്ട് വാ‍ണം വിട്ടുകളിച്ചു. ബാണം കൊണ്ട് കണ്ണുപോയവര്‍ അനവധി.മഹാഭാരത തിരക്കഥ മലയാളത്തിലാക്കിയ മാതൃഭൂമി സപ്ലിമെന്റുമായി കാരണവന്മാര്‍ റ്റെലിവിഷനു മുന്നില്‍ നേരത്തേ ഇടം‌പിടിച്ചു.
87
ലെ ലോകകപ്പ് ക്രിക്കറ്റ് സമയത്ത് യുവാക്കളും കുട്ടികളും റ്റെലിവിഷനു മുന്നില്‍ തപസ്സിരുന്നു.ജനക്കൂട്ടത്തെ പേടിച്ച് പല റ്റെലിവിഷന്‍ ഉടമകളും വീടടച്ചു കുറ്റിയിട്ടു.ജനാലച്ചില്ലിലൂടെ റ്റിവിയുടെ പ്രകാശം കണ്ട കുട്ടികള്‍ വീടിനു ചുറ്റും മണ്ടി നടന്നു.കളിപ്രാന്തന്മാര്‍ ലോകകപ്പ് മുതല്‍ സന്തോഷ് ട്രോഫി വരെയുള്ള ഫുട്‌ബോളും വിംബിള്‍ഡണ്‍, ഫ്രെഞ്ചോപ്പണ്‍ ടെന്നിസും തുടങ്ങി കെ എസ് ഈ ബിയുടെ വോളിബോള്‍ മാച്ച്, ആനന്ദിന്റെ ചെസ് മത്സരം വരെ ദൂരര്‍ശനില്‍ മുടങ്ങാതെ കണ്ടു.തിരുവനന്തപുരം ഡിഡിക്ക് കൂടുതല്‍ സമ്പ്രേഷണ സമയം കിട്ടി. സന്ധ്യകള്‍ മധുമോഹനസീരിയലുകളാല്‍ സമൃദ്ധമായിത്തുടങ്ങി. സന്ധ്യാനാമങ്ങള്‍ അകന്നു മാറി.
അപ്പോഴേക്കും വീടിനുമുകളില്‍ വമ്പന്‍ കുടകള്‍ വന്നു.
കുടയിലൂടെ ലോകം വിരുന്നുമുറിയിലെത്തിയെന്നായി
.കേരളത്തില്‍ വിഷനെറ്റുകള്‍ മുളയെടുത്തു.പിന്നെ റോഡിലെങ്ങും കാറ്റാടിക്കമ്പ് നാട്ടി കേബിളെത്തി.കേബിള്‍ എല്ലാ കൂരയിലുമെത്തി.പിന്നെയും ചാനലുകള്‍. പിന്നെയും സീരിയലുകള്‍.അയല്‍ക്കൂട്ടങ്ങള്‍ വഴിപിരിഞ്ഞു. ഏഷണി സദസ്സില്‍ പേന്‍ നോക്കാന്‍ തരുണികളണയാതായി.ബന്ധു-സുഹൃദ് ജന സന്ദര്‍ശങ്ങള്‍ കുറഞ്ഞു.വിരുന്നുകാര്‍ വരാതായി. വരുന്നവരെ ശപിക്കലായി...സീരിയലിന്റെ നേരത്ത് കാലന്‍...!വളിച്ചു നാറിയ വാര്‍ത്തകള്‍ വിളമ്പി വാര്‍ത്താചാനലുകള്‍ സായാഹ്നങ്ങളെ കലുഷിതമാക്കി.ഇല്ലാത്ത വിവാദങ്ങളുടെ ഹരം പിടിപ്പിക്കുന്ന ചര്‍ച്ചകളില്‍ വാര്‍ത്താകുതുകികള്‍ ഞെളിപിരി കൊണ്ടു.
മലയാളിയുടെ ജീവിതശൈലി ആകെ മാറി.പ്രവാസി മലയാളിയുടെയും.റ്റെലിവിഷന്‍ തലച്ചോറുകളെ വന്ധ്യംകരിച്ചു, സമയങ്ങളെ അപഹരിച്ചു, സംസ്‌കാരത്തെ അപഹസിച്ചു.പണിയൊടുങ്ങിയ ദിനാന്ത്യങ്ങളില്‍ വിശ്രമേകാകാനാണ് റ്റെലിവിഷനെന്നായി.വിനോദവും വിജ്ഞാനവും നുകരാനാണെന്നായി.ലോകത്തെ വിരല്‍ത്തുമ്പിലൊതുക്കാനായെന്നായി.വിഡ്ഡിപ്പെട്ടി സ്വര്‍ഗ്ഗമേകുന്നത് വിഡ്ഡികള്‍ക്കാണെന്ന് ഇന്ന് ഏറെക്കുറേ അംഗീകരിക്കപ്പെട്ടു.
സെക്കന്റില്‍ എട്ട് ഫ്രെയിമുകള്‍ പ്രോസസ് ചെയ്യാന്‍ കഴിവുള്ള നമ്മൂടെ തലച്ചോറിനെ സെക്കന്റില്‍ മുപ്പത് ഫ്രെയിമുകളുള്ള പ്രോഗ്രാമുകള്‍ ഉദ്ദീപിപ്പിക്കുന്നു, പ്രചോദിപ്പിക്കുന്നു. ഈ പ്രചോദനം തലച്ചോറിന്റെ പിന്‍‌വശത്ത്-സഹജവികാരങ്ങളും ആവശ്യങ്ങളും സംസ്‌കരിക്കുന്നിടത്ത്- ഇടം
പിടിക്കുന്നു. റ്റെലിവിഷന്‍ തുടര്‍ച്ചയായ പ്രചോദന-പ്രതികരണങ്ങള്‍ തലച്ചോറിലുണ്ടാക്കുന്നു.ഫലമോ, നാം റ്റെലിവിഷന് കാഴ്‌ച്ചക്ക് അടിമകളാവുന്നു അല്ലെങ്കില്‍ അഡിക്റ്റാവുന്നു.
മുതിര്‍ന്നവരുടെ കാര്യം ഇങ്ങനെ
.മുതിര്‍ന്നവര്‍ക്ക് വിനോദവും ചിരിയും കണ്ണീരും തരുന്ന റ്റെലിവിഷന്‍ കുട്ടികളില്‍ എന്തു ഫലമാണുളവാക്കുക?മനഃക്ലേശമല്ലാതെ മറ്റൊന്നുമല്ല.തലച്ചോറിന്റെ ആരോഗ്യകരമായ വികസനത്തിന്, വളര്‍ച്ചക്ക് തികച്ചും വിപരീതഫലമാണ് ഈ മനഃക്ലേശം നല്‍കുന്നത്.ജനനം മുതല്‍ അഞ്ചു വയസ്സു വരെയുള്ള കാലം ഒരു കുഞ്ഞിന്റെ തലച്ചോര്‍ വളര്‍ച്ചയില്‍ അതിനിര്‍ണ്ണായകമായ സമയമാണ്.തലച്ചോറിന്റെ വികസനത്തില്‍ ചുറ്റുപാടുകള്‍ക്ക് ഗംഭീരമായ സ്ഥാനമാണുള്ളത്.സാഹചര്യങ്ങളാല്‍ എളുപ്പം സ്വാധീനിക്കപ്പെടാവുന്ന ഒന്നാണ് കുഞ്ഞിന്റെ തലച്ചോര്‍. ആവശ്യമില്ലാത്ത കോശങ്ങള്‍ അതിവേഗം ഉപേക്ഷിക്കപ്പെട്ട് കൂടുതല്‍ ശക്തമായ കോശങ്ങള്‍ രൂപം പ്രാപിക്കുന്നത് നന്നേ ചെറുപ്പത്തിലാണ്.കുപ്പിപ്പാലു കുടിക്കുന്ന സമയത്തുള്ള ബ്രെയിന്‍ സെല്‍ നടക്കാറാവുമ്പോഴേക്കും കൂടുതല്‍ ശക്തിയുള്ളതായി മാറും എന്ന് സാരം.
കൂടുതല്‍ റ്റിവിയും കൂടുതല്‍ കമ്പ്യൂട്ടറും കുഞ്ഞിന് നഷ്‌ടമാക്കുന്നത് എന്താണെന്നറിയാമോ?പ്രാധാന്യമേറിയ സംഗതികളോട് പ്രതികരിച്ച് , പരിചയിച്ച് കൂടുതല്‍ ശക്തമായ ഒരു തലച്ചോര്‍ രൂപപ്പെടുത്തുന്നതിനുള്ള അവസരമല്ലാതെ മറ്റൊന്നുമല്ല.
ഇന്നത്തെ റ്റെലിവിഷന്‍ സംസ്കാരത്തില്‍ കുഞ്ഞിന് ലഭിക്കുന്നതാകട്ടെ ‘കാണുന്നതിനുള്ള‘ അവസരം മാത്രമാണ്.
കാണുന്നത് കൊണ്ടെന്ത്?റ്റെലിവിഷന്റെ കാര്യമാണെങ്കില്‍ ഒന്നറിയുക. മനുഷ്യന്റെ തലച്ചോര്‍ ഉറക്കത്തില്‍പ്പോലും കൂടുതല്‍ പ്രവര്‍ത്തനനിരതമായിരിക്കും-റ്റെലിവിഷന്‍ കാണുന്ന സമയത്തേക്കാള്‍ !
വളരുന്ന തലച്ചോറിന റ്റെലിവിഷന്‍ സമ്മാനിക്കുന്ന മറ്റൊരു ദുരന്തമറിയാമോ?ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മയാണത്. ഒരലിവുമില്ലാത്ത ഒരു സംഗതിയാണ് റ്റെലിവിഷന്‍ പ്രോഗ്രാം. കുട്ടിയാണെന്നോ വലിയവനാണെന്നോ ഉള്ള ഒരു നോട്ടവുമില്ല.വളരെ വേഗം, സെക്കന്റുകള്‍ക്കുള്ളില്‍ മാറി മറിയുന്ന വിവരങ്ങളാണ് റ്റിവി പ്രോഗ്രാമുകള്‍. കുട്ടി ശ്രദ്ധിച്ചിരിക്കണം.ഒന്ന് മനസ്സിലായി വരുമ്പോഴേക്കും അടുത്തത്.പെട്ടെന്ന് വന്നു മറിയുന്ന പരസ്യങ്ങള്‍. കുട്ടിയുടെ ശ്രദ്ധ ചിതറിയകലും.അധികനേരം ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത ഒരവസ്ഥയിലേക്ക് റ്റെലിവിഷന്‍ കാഴ്ച കുട്ടിയെ എത്തിക്കും. പഠനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
പരസ്യത്തെക്കുറിച്ച് മറ്റൊന്ന് കൂടി പറയണം.ചൊട്ടയിലേ പിടികൂടുക എന്നതാണ് പരസ്യക്കാരുടെ തന്ത്രം.സംസാരിക്കാറാവുമ്പോഴേക്കും കുട്ടികള്‍ ബ്രാന്‍‌ഡ് പേരുകള്‍ ഹൃദിസ്ഥമാക്കിയിരിക്കണം എന്ന രീതിയിലാണ് അവര്‍ പരസ്യങ്ങള്‍ തയ്യാറാക്കുന്നത്.എല്‍കെജിയില്‍ പോകാറാവുമ്പോഴേക്കും കുഞ്ഞ് കുടക്ക് പകരം ജോണ്‍‌സ് അല്ലെങ്കില്‍ പോപ്പി വേണം എന്ന് പറയണം.
തുടര്‍ച്ചയായ സ്ട്രെസ്സ് തലച്ചോറിന്റെ വളര്‍ച്ചയെ അത്യധികം പ്രതികൂലമായി ബാധിക്കുന്നതായി ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ഇമേജുകളും ഫ്രെയിമുകളും മാറിമറിയുന്നതിനാല്‍ സംഗതികള്‍ മനസ്സിലാക്കാന്‍ കുട്ടിക്കുണ്ടാവുന്ന ബുദ്ധിമുട്ടാണ് റ്റെലിവിഷന്‍ കാഴ്ച്ചയിലൂടെ ലഭിക്കുന്ന സ്ട്രെസ്സ്.വിവരങ്ങളുടെയും പ്രചോദനത്തിന്റെയും അധിഭാരം.വികസ്വരമായ ഒരു ന്യൂറോളജിക്കല്‍ സിസ്റ്റത്തിനെ തളര്‍ത്താനാണ് ഇവ ഉപകരിക്കുക.അമിതമായ സ്ട്രെസ്സിനെത്തുടര്‍ന്ന് സ്ട്രെസ്സ് ഹോര്‍മോണ്‍ (Cortisol) തലച്ചൊറിലാകെ വ്യാപിക്കും. പ്രത്യേകിച്ചും Hippocampus എന്ന ഓര്‍മ്മ കേന്ദ്രത്തില്‍.കൂട്ടുകാരന്റെ പേര് പോലെ, നമ്മുടെ വീട്ടു വിലാസം പോലെ, ദീര്‍ഘകാലം ഓര്‍ത്തു വെക്കേണ്ട സംഗതികള്‍ സൂക്ഷിക്കുന്ന ഇടമാണിത്.ഇതെല്ലാം നമുക്കറിയാമെന്നും ഓര്‍ത്തുവെക്കുന്നതും തലച്ചോറിലെ പരമപ്രധാനമായ ഈ കേന്ദ്രമാണ്.സ്ട്രെസ്സ് തകരാറിലാക്കുന്നതും ഈ ഭാഗത്തെ തന്നെയാണ്.ഓര്‍മ്മയും ഓജസ്സുമില്ലാത്ത മന്ദബുദ്ധികളായിപ്പോവാതിരിക്കാന്‍ നമ്മുടെകുഞ്ഞുങ്ങളെ അധികസമയം റ്റെലിവിഷനു മുന്നില്‍ ഇരുത്താതിരിക്കുക നാം.മുതിര്‍ന്നവര്‍ക്കും ഇത് ബാധകമാണെന്നും ഓര്‍ക്കുക.
നാമെന്തു ചെയ്യും?
ഈ ദൃശ്യമാധ്യമങ്ങള്‍ എവിടെയും പോകാന്‍ പോകുന്നില്ല. കുട്ടികളെ ‘മീഡിയഫ്രീ’ ആയി വളര്‍ത്തുക എന്നത് ഏറെക്കുറേ അസാധ്യമാണ് താനും.
റ്റെലിവിഷന്‍ പ്രോഗ്രാമുകളില്‍ നിന്നും കുട്ടികളെ കാത്ത്സൂക്ഷിക്കുക അങ്ങേയറ്റം ദുഷ്കരം തന്നെയാണ്.ഒന്നാമതായി ചെയ്യേണ്ടത് റ്റെലിവിഷന്റെ ഹരം നുകരാന്‍ കുഞ്ഞിനെ നന്നേ ചെറുപ്പത്തില്‍ അനുവദിക്കരുത് എന്നതാണ്.
സീരിയല്‍ മാനിയ പിടിച്ച അമ്മമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.കുറേ മുതിരുമ്പോള്‍ അവര്‍ എന്തായാലും മീഡിയയോട് ചായും. അപ്പോളെന്തു ചെയ്യണം?

കുഞ്ഞുങ്ങളെ റ്റിവിയില്‍ എന്തു കാണിക്കണം, എത്ര നേരം റ്റിവി കാണാന്‍ അനുവദിക്കണം എന്നൊക്കെ മാതാപിതാക്കള്‍ തീരുമാനിച്ചു നടപ്പില്‍ വരുത്തണം.രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ഒരു കാരണവശാലും റ്റെലിവിഷന്‍ കാണിക്കരുത്. ഇതൊരു വെല്ലുവിളി തന്നെയായിരിക്കും.
കുഞ്ഞുങ്ങളെ വീടിനു പുറത്തോ സ്വീകരണ മുറിക്ക് പുറത്തോ കളിക്കാന്‍ അനുവദിക്കണം. പ്രായത്തിനു ചേരുന്ന കളിപ്പാട്ടങ്ങളുമായും അയല്‍‌പക്കത്തെയോ മറ്റോ കുഞ്ഞുങ്ങളുമായും അവര്‍ കളിക്കട്ടെ.
കൂടുതല്‍ കുഞ്ഞുങ്ങളും വി കാണുന്നതിനേക്കാള്‍ കളിക്കാനാണ് ഇഷ്‌ടപ്പെടുന്നത്.കുറച്ചു കൂടി മുതിരുമ്പോള്‍ ദിവസം അരമണിക്കൂറില്‍ കൂടുതല്‍ റ്റിവി കാണാന്‍ അനുവദിക്കരുത്. അഥവാ കൂടുതല്‍ സമയം കാണുന്നുണ്ടെങ്കില്‍ ഒറ്റയടിക്ക് റ്റിവിയുടെ മുന്നിലിരിക്കാതെ വ്യത്യസ്ത ഇടവേളകളില്‍ അല്പസമയം വീതം കാണുകയാണ് നല്ലത്. മൊത്തത്തില്‍ ഒരു മണിക്കൂറില്‍ കൂടുതലാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
റ്റെലിവിഷനില്‍ നല്ല നല്ല വിജ്ഞാനപ്രദമായ പ്രോഗ്രാമുകളും ചര്‍ച്ചകളും കുഞ്ഞുങ്ങള്‍ കണ്ടാലെന്താണ് കുഴപ്പമെന്ന് ചോദ്യമുയരാം?ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടിയെ സഹായിക്കുന്ന പരിപാടികള്‍ നല്ലതാണെങ്കിലും അത്തരത്തില്‍ കുഞ്ഞുങ്ങളുടെ മാനസികവികസനത്തിനുതകുന്ന പ്രോഗ്രാമുകള്‍ വളരെ വിരളമാണ്. തന്നെയുമല്ല, പ്രകൃതിയില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നും ചോദ്യങ്ങളുന്നയിക്കുകയും സംശയനിവാരണം വരുത്തുകയും ചെയ്യുന്നതിനോളം സഹായമൊന്നും റ്റെലിവിഷന്‍ നല്‍കുന്നില്ല.
റ്റെലിവിഷന്‍ കണ്ടുകഴിയുമ്പോള്‍ കുട്ടിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി കൂടാം, കുഞ്ഞ് അസ്വസ്ഥനാകാം, കളിപ്പാട്ടങ്ങള്‍ വലിച്ചെറിയാം. റ്റിവിയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പാരന്റല്‍ കണ്ട്രോള്‍ സംവിധാനം സമര്‍ത്ഥമായി ഉപയോഗിക്കുന്നത് പലവഴിക്കുള്ള അപകടങ്ങള്‍ കുറയ്ക്കും.
ഒരുമനുഷ്യന്റെ തലച്ചോറ്‌ ഏറ്റവും വേഗത്തില്‍ വികാസം പ്രാപിക്കുന്ന സമയത്ത്-കുട്ടിക്കാലത്ത്- തന്നെ ആ വളര്‍ച്ചക്ക് വിഘാതമാകാന്‍ റ്റെലിവിഷനെ അനുവദിച്ചു കൂടാ. പുറം സാഹചര്യങ്ങള്‍ മനസ്സിനെ ഏറ്റവും സ്വാധീനിക്കുന്ന സമയവുമാണത്.

30 comments:

kichu / കിച്ചു said...

പോസ്റ്റ്, ഉപകാരപ്രദം. പിന്നെ നര്‍മ്മത്തില്‍ പൊതിഞ്ഞ എഴുത്ത് വായിക്കുന്നവര്‍ക്ക് രസകരം... :)

Unknown said...

നന്നായിരിക്കുന്നു സിയാ

അഭിനന്ദന്‍സ്

[ nardnahc hsemus ] said...

വിഷ്വല്‍ മീഡിയയ്ക്ക് ഏറ്റവുമധികം പ്രാധാന്യമുള്ള ഒരു കാലഘട്ടത്തില്‍, കുട്ടികളെ അതില്‍ നിന്നകറ്റി നിര്‍ത്താനോ മുതിര്‍ന്നവര്‍ക്ക് സ്വയം അകന്നു മാറാനോ കഴിയില്ല എന്നാണെനിയ്ക്ക് തോന്നുന്നത്.. ഉദാ: ടി വി, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ.... സ്വന്തം വീട്ടില്‍ ടി വിയില്ലാത്തതിന്റെ കുറവ് മനസ്സിലാകണമെങ്കില്‍, ടിവിയുള്ള വീട്ടില്‍ പോകുന്നേരം അവിടത്തെ ടി വിയില്‍ നമ്മുടെ കുട്ടികള്‍ ആക്രാന്തത്തോടെ നോക്കി നില്‍ക്കുമ്പോഴേ അത് മനസ്സിലാവൂ.. വീട്ടില്‍ ടി വി വാങ്ങിയില്ലെന്ന് പറയുന്ന പല വീരന്മാരും വീഡിയോ സ്ട്രീം മറ്റു പല തരത്തിലും കാണുന്നവരായിരിയ്ക്കാം... പഠനാര്‍ത്ഥ സംബന്ധിയായ ആനിമേഷന്‍ വീഡിയോകളും മറ്റും സജ്ജമാക്കിയിട്ടുള്ള ഓഡിയോ വീഡിയോ റൂമുകള്‍ ഇല്ലാത്ത സ്കൂളുകല്‍ പോലും ഇന്ന് വിരളമാണ്.... അവിടെയൊക്കെ പ്രദര്‍ശിപ്പിക്കപ്പെടുന്നത് ഇതേ ഫ്രെയിം പെര്‍ സെക്കന്റുള്ള വീഡിയോകളും സീ ഡികളുമാണ്.... 29 ഫ്രെയിം പെര്‍ സ്പീഡില്‍ സിനിമ കാണാന്‍ ബുദ്ധിമുട്ടനുഭവപ്പെടാവുന്ന കുട്ടി തന്നെയല്ലെ റിയല്‍ ലൈഫിലെ ചലനങ്ങളെ മനസ്സിലാക്കി വളരുന്നത്....

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടിയെ കാണിയ്കാതിരിയ്ക്കയാണു വേണ്ടതെങ്കില്‍ ഓകെ... പക്ഷെ എനിയ്ക്കു തോന്നുന്നത്, പല വീടുകളിലെ അമ്മമാരും ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്ന കുട്ടിയെ അതു കഴിപ്പിയ്ക്കാനോ, കരയുന്ന കുട്ടിയുടെ കരച്ചില്‍ മാറ്റാനോ ഒക്കെ ആശ്രയിയ്ക്കുന്നത് ടി വിയെ ആണെന്നതാണ്..
എനിയ്ക്കു തോന്നുന്നത് കര്‍ശനമായ ഒരു ടൈം ടേബിള്‍ നല്ലതായിരിയ്ക്കുമെന്നാണ്... ഇന്ന സമയത്ത് കാണുക... നല്ലതല്ലെങ്കില്‍ കാണാതിരിയ്ക്കുക.. കുട്ടിയ്ക്ക് കാണേണ്ട ചാനലുകള്‍ തിട്ടപ്പെടുത്തുക.. കാര്യങ്ങള്‍ കുട്ടിയെ പറഞ്ഞു ബോധവാന്മാരാക്കുക... എന്തായാലും ഇത് എഴുതിയതിനു നന്ദി... ഇടയ്ക്ക് ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ്!

അരവിന്ദ് :: aravind said...

മനുഷ്യനെ പേടിപ്പിക്കാതെഡേയ്. :-)
അച്യുതന് റ്റി വി കണ്ടില്ലെങ്കില്‍ ഫുഡ് ഇറങ്ങില്ല. അതും കാര്‍ട്ടൂണ്‍ തന്നെ വേണം. വെറൂതെ റ്റി വി വെച്ചു കൊടുത്താലൊന്നും കാണണ്ട. ഷാര്‍ക് റ്റേല്‍, മഡഗാസ്കര്‍, റ്റോം ആന്റ് ജെറി, ഹാപ്പി ഫീറ്റ് ഇങ്ങനെ ഏത് വേണം എന്നു ചോദിച്ചാല്‍ പറയുക വരെ ചെയ്യും!
ഫുഡ് കഴിച്ചാല്‍ ഉടന്‍ ഞാന്‍ സാദാ ചാനലിടും (എനിക്കു കാണണ്ടേ). അല്പം പ്രതിഷേധ കരച്ചിലിനു ശേഷം പിന്നെ ചുറ്റിനടന്ന് കളിച്ചോളും.
റ്റി വിയുമായി അഡിക്ഷന്‍ ഉണ്ട് എന്നു സമ്മതിക്കുന്നു, പക്ഷേ അതില്ലാതെ ഫുഡിറങ്ങാന്‍ ഒരു രക്ഷയുമില്ല. എത്ര ട്രൈ ചെയ്തതാ..പിന്നെ പറ്റുവോളം നിയന്ത്രികുന്നു.
റ്റി വി കാണുമ്പോള്‍ ഉറങ്ങുമ്പോള്‍ നടക്കുന്ന അത്രയും തലച്ചോര്‍ പ്രവര്‍ത്തനം നടക്കുന്നില്ലെന്നോ? എനിക്ക് തോന്നുന്നില്ല- ഒരു പക്ഷേ അത് സിഗ്നിഫിക്കന്റ് അല്ലാത്ത ഒരു സ്റ്റാറ്റിസ്റ്റിക്സ് മാത്രമാകാം?

ഡിസ്കവറിയിലേയും ബി ബി സി കെയിലേയും മറ്റും ഒട്ടുമിക്ക പരിപാടികളും നല്ല അറിവ് തരുന്നതാണെന്നാണ് തോന്നിയിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ദ്ധക്കാലത്ത് ജര്‍മ്മന്‍ പട ബോംബിടാതെയിരിക്കാന്‍ സൂയസ് കനാല്‍ മൊത്തം ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വെച്ച് അപ്രത്യക്ഷമാക്കിയ മജീഷ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്നലെ കണ്ടതാ.

അച്യുതനാണെങ്കിലും നല്ല കാര്‍ട്ടൂണുകള്‍ ഒക്കെ കണ്ട് എത്ര ജീവികളുടെ പേരറിയാം! ഓര്‍മ്മയും ഉണ്ട് എന്നാണ് തോന്നുന്നത്. ചുറ്റി നടന്ന് പഠിക്കാന്‍ പറമ്പും , തൊടിയും പുഴയും കുന്നും ഇല്ലാത്ത കുഞ്ഞുങ്ങള്‍ക്ക് നല്ലതാണ്-ഒരു പരിധി വരെ.
പക്ഷേ പോയിന്റ് ഈസ്, അമിതമായാല്‍ അമൃതും വിഷം. പിന്നെ കാണുന്ന ചാനലിലെ കണ്ടന്റ് പ്രായത്തിനനുസരിച്ചാകണം. ബോളിവുഡ്ഡ് പാട്ട് ചാനലുകള്‍ (സോഫ്റ്റ് പോണ്‍) കണ്ടാല്‍ പിള്ളേര്‍ പിഴക്കും എന്നുള്ളതിന് ഒരു സംശയവുമില്ല.

kichu / കിച്ചു said...

സുമേഷിനും ഉണ്ട് ദേ ഇവിടെ ഒരു ഗൈ...

കുട്ടികള്‍ക്ക് ടി വി കാണുന്നതില്‍ നിയന്ത്രണം വേണ്ടത് അത്യാവശ്യം തന്നെ, പക്ഷേ, കൂടുതല്‍ കാര്‍ക്കശ്യം പ്രശ്നങ്ങള്‍ കൂ‍ട്ടുമെന്നതു കാണാതിരിക്കാന്‍ വയ്യ. സമയ പരിധി വെക്കാം എന്നാലും കൊച്ചു കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതും അത്ര പ്രാവര്‍ത്തികമല്ല.

പണ്ടത്തെപ്പോലെയല്ല ഇന്ന്.വലിയ വീടും പറമ്പും ഒന്ന്നുമിന്നീല്ല.എടുത്ത് നടക്കാനും, കഥ പറയാനും, പൂ‍ച്ചയേം, കിളിയേം പൂക്കളെം കാണിക്കാനും അപ്പൂപ്പനോ അമ്മൂമ്മയോ ബന്ധുജനങ്ങളോ ഇല്ല. അവരുടെ പ്രകൃതിയും, കളിപ്പാട്ടവുമെല്ലാം ടീവി ആണ്. അങ്ങനെ വരുമ്പോള്‍ അഡ്ജസ്റ്റ് ചെയ്യാതെ നിവൃത്തി ഇല്ല.

പിന്നെ, നാട്ടിലെ വീടുകളില്‍ ഒറ്റപ്പെട്ട്, സമയം പോകാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുന്ന എത്രയൊ പ്രായമായവര്‍... അവര്‍ക്ക് ഇതൊരു വിഡ്ഡിപ്പെട്ടി അല്ല, മറിച്ച് അനുഗ്രഹമാണ്. ഗ്ലോറിയും, സോഫിയും,അഭിയും, തോബിയാസ്സും, ടീച്ചറമ്മയുമെല്ലാം അവരിലൊരാളാണ്, അവര്‍ക്കീ കഥാപാത്രങ്ങള്‍ ആരൊക്കെയോ ആണ്.

ഒരുപാട് ഡിസ്കസ്സ് ചെയ്യേണ്ട ടോപിക് ആയതിനാല്‍..ഇവിടെ നിര്‍ത്തട്ടെ ഗഡ്ഡികളേ..

ഹന്‍ല്ലലത്ത് Hanllalath said...

ഒരുപാട് നന്ദി.
എന്റെ പെങ്ങളുടെ കുട്ടിയെ ഞാന്‍ ടിവി കാണിക്കുകയാണ് ചെയ്യുക
വല്ലതിന്റെയും പിറകെ കൂടിയാല്‍ ഞാന്‍ ടിവിക്ക് മുമ്പിലിരുത്തും ..
ഇനി അതില്ല...:)

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

കഴിഞ്ഞ ദിവസം ഒരു ചാനലില്‍ റിയാലിറ്റി ഷോ ശ്രദ്ധിച്ചു. പത്തിനും പതിനഞ്ചിനും ഇടയിലുള്ള കുരുന്നു പെണ്‍കുട്ടികള്‍ ആടി തിമര്‍ക്കുന്നു. അസഭ്യമായ വസ്ത്രധാരണം. കാഴ്ചക്കാരായി ഇരുന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവര്‍ ആ കുട്ടികളുടെ അച്ഛനമ്മമാര്‍ ആയിരിക്കണം. നല്ല ഈണത്തിലുള്ള പാട്ട്. കുട്ടികള്‍ നന്നായി ഡാന്‍സ് ചെയ്യുന്നുണ്ട്. ആര്‍ക്കും ഇക്കിളി ഉണ്ടാവും. ഉണ്ടാവണം, അതാണല്ലോ ചാനലുകാരുടെ ലക്‌ഷ്യം. പാട്ടിനെ വരികള്‍ ശ്രദ്ധിച്ചാല്‍ മാന്യതയുള്ളവര്‍ ചെവി പൊത്തി ഓടും.

------------------

ഡാഡി യും മമ്മിയും വീട്ടിലില്ല, ചോദിക്കാനും പറയാനും ആരും ഇല്ല, വിളയാടാന്‍ ഉള്ളില്‍ വാടാ വില്ലാല... [ശ്ചായ് വൃത്തികെട്ട പാട്ട്...]

മൈതാനം ആവശ്യമില്ല, അമ്പയറും ആവശ്യമില്ല, ആര്‍ക്കും തോല്‍വി ഇല്ല [ചില പെണ്‍കുട്ടികള്‍ തോല്‍ക്കുന്നതും ആത്മഹത്യ ചെയ്തതും നമ്മള്‍ പത്രത്താളുകളില്‍ വായിച്ചു!!!]

പാട്ട് കത്തി കയറുന്നു, ഡാന്‍സും.... [തെരുകൂത്തും]

അളവുകള്‍ കൃത്യമായുള്ള ഉടലുകാരി, അളവില്ലാ കൊഴുപ്പുകാരി,, ഇരിക്കത് ഇരിക്കത് വാടീ ഉനക്ക് രാത്രി കച്ചേരി (???????!!!!!!!!)

ഹ്ഹോ, ചെവി കഴുകണം.

------------------------------

ഈ പാട്ടിന്റെ താളത്തിന് ചുവടു വയ്ക്കുന്ന കൊച്ചു പെണ്‍കുട്ടികളെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന അച്ഛനമ്മമാരെ പുളിവാറിനു അടിക്കെണ്ടേ?? സ്വന്തം മകളുടെ മൊബൈല്‍ ക്ലിപ്പ് ഇറങ്ങിയാല്‍ അതും ആസ്വദിക്കുന്ന മലയാളി സംസ്കാരം വളരുന്നുണ്ടോ? എങ്കില്‍ ഇതിനു ചാനലുകാരുടെ/ റിയാലിറ്റി ഷോകളുടെ സംഭാവന എന്താണ്??

അരവിന്ദ് :: aravind said...

ഒരു കാര്യം കൂടി.
ഇവിടെ ചാനല്‍ ബൊക്കേയില്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ ആറ്
കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്, ബൂമെറാംഗ്, നിക്കലഡിയോണ്‍, ഡിസ്നി, ബി ബി സി സീബീസ്, പിന്നെ ഒരു ലോക്കലും. അനിമാക്സ് വേറെ.
ഈ ചാനലുകളില്‍ വരുന്ന ഒട്ടു മിക്ക കാര്‍ട്ടൂണുകളും ശ്രദ്ധിച്ചിട്ടുണ്ടോ? വളരെ വിചിത്രമായ അനിമേഷനാണ്.
മുയലും, ആമയും കരടിയുമെല്ലാം വളരെ വികൃതമായി വരയ്കപ്പെട്ടിരിക്കുന്നു. കണ്ടാല്‍ ഒരു മാതിരി ഡെവിളിഷ്, സിനിസ്റ്റര്‍ ലുക്കാണ് എല്ലാ കഥാപാത്രങ്ങള്‍ക്കും.
നല്ല ചിരിക്കുന്ന മുഖമുള്ള, സ്വാത്തികത്വം നിറഞ്ഞ കഥാപാത്രങ്ങളും വരയും വിരളം.
ഡിസ്നിയാണ് ഭേദം. പണ്ടത്തെ മിക്കിയും പ്ലൂട്ടോയുമെല്ലാം വരുന്നത് കൊണ്ട്.

ഞാന്‍ ആലോചിക്കുകയായിരുന്നു..കുട്ടികള്‍ക്കുള്ള ചാനലില്‍ എന്താ ഇത്രയും വികൃത ഭീകര കഥാപാത്രങ്ങള്‍ എന്ന്. ഇനി ഇതിന്റെ പിന്നില്‍ വല്ല സൈക്കോളജിക്കല്‍ പോയന്റുമുണ്ടോ? ജപ്പാനിലോ മറ്റോ റ്റി വി യില്‍ വന്ന കാര്‍ട്ടൂണ്‍ കണ്ട് കുട്ടികള്‍ക്കെല്ലാം തലകറക്കവും മറ്റും വന്നതായി വായിച്ചിരുന്നു.

കഷ്ടം തന്നെ.

Ziya said...

വക്കാരിമഷ്ടന്‍ ഒരു വിശദീകരണം തരുമെന്ന് പ്രതീക്ഷിക്കുന്നു അരേ...
ജപ്പാനിലേം കൂടി കാര്യമല്ലേ :)

[ nardnahc hsemus ] said...

അരവിന്ദന്റെ രണ്ടാമത്തെ കമന്റില്‍ പറഞ്ഞത് പരമാര്‍ത്ഥം... 80% കാര്‍ട്ടൂണ്‍ കാരക്റ്റേര്‍സ് അങ്ങിനെയാണ്.. അധികവും ജാപ്പനീസ് മംഗാ സ്റ്റൈലില്‍... എന്തിന് ഈയടുത്തുവന്ന ദശാവതാരം എന്ന ഇന്ത്യന്‍ കഥയിലെ കാര്‍ട്ടൂണ്‍ കാരക്റ്റേര്‍സ് ആയ ശ്രീരാമനേയും മറ്റും ഭീകരരൂപം കണ്ടാ നമ്മള്‍ അന്തം വിട്ടിരിയ്ക്കും... പലപ്പോഴും വീട്ടില്‍ കാര്‍ട്ടൂണ്‍ കാണണമെന്ന് മോളു വാശി പിടിയ്ക്കുമ്പോള്‍ വച്ചു കൊടുക്കും ഒരു മണിക്കൂര്‍ എന്നും പറഞ്ഞ്... ടോം ആന്റ് ജെറിയാണെങ്കില്‍ ഞങ്ങള്‍ കുടുംബസമേതം കാണും...

എന്റെ ചെറുപ്പത്തില്‍ എനിയ്ക്കിഷ്ടം ടെര്‍മിനേറ്റര്‍ അല്ലെങ്കില്‍ അതേ രീതിയിലുള്ള കൈയ്യിലും കാലിലും ശരീരത്തിന്റെ ഉള്ളിലും ഒക്കെ യന്ത്രങ്ങളും തോക്കുകളും ഒക്കെ പിടിപ്പിച്ച റോബോട്ടിനെപ്പോലുള്ള മനുഷ്യരുള്ള സിനിമകളായിരുന്നു... ഇപ്പോഴും ലോര്‍ഡ് ഓഫ് ദ റിംഗ്സ് പോലുള്ള സിനിമകള്‍ ഇഷ്ടമാണ്.. അത് ഒരു പക്ഷെ ചെറുപ്പത്തിലെ ശീലത്തില്‍ നിന്നു കിട്ടിയതാവാം.. (എന്ന് കരുതി ഞാനിപ്പോഴും വഴി തെറ്റിയിട്ടില്ല ട്ടോ.. എല്ലാ നല്ല സിനിമകളും ഇപ്പോഴും ഇഷ്ടമാണ്... )

:)

അരവിന്ദ് :: aravind said...

സുമേഷേ എപ്പോള്‍ എന്റെ ആദ്യ കമന്റ് പരമാര്‍‌ത്ഥം അല്ലെന്നാണോ? അത് ശരി!
ഏത് ജപ്പാനീസ് മാംഗയോ തേങ്ങയോ ആയാലും കൊള്ളാം, മുതിര്‍ന്നവര്‍ക്ക് പോലും കാണാന്‍ വിഷമമാണ് ഈ റ്റൈപ്പ് അനിമേഷന്‍സ് എന്നു മാത്രം പറഞ്ഞ് ഞാന്‍ ഉപസംഹരിക്കുന്നു. :-)

ഓഫ്: അനിമേഷന്‍ സിനിമകളാണ് നല്ലത്. പിക്സാറിന്റെ ഒറ്റപ്പടവും ഞാന്‍ വിടില്ല. സുമേഷ് ഹാപ്പി ഫീറ്റ് കണ്ടിട്ടുണ്ടോ? അനിമേഷനെക്കുറിച്ചും ക്രിയേറ്റിവിറ്റിയേക്കുറീച്ചും ഒന്നേ പറയാനുള്ളു-ഉജ്ജ്വലം! ഷാര്‍ക്ക് റ്റേലും നിമോയും തൊട്ട് വാലി വരെ എല്ലാം നന്ന്. കുട്ടികള്‍ ഇതൊക്കെ കാണാതിരുന്നാല്‍ എങ്ങനെ ശരിയാവും? നമ്മുടെ അമര്‍ ചിത്രകഥയില്‍ നിന്നും കപീഷില്‍ നിന്നും മറ്റും കാലം മുന്നോട്ട് പോയി, പിള്ളേരും പോട്ടെ അല്ലേ? അല്ലെങ്കില്‍ തന്നെ അന്തപൈ അതെല്ലാം വിറ്റ് ബാലരമക്കാര് വന്നതോടെ സ്റ്റാന്‍ഡേര്‍ഡും പോയി.

വീണ്ടും പറയുന്നു- ഹിന്ദി, മലയാളം സീരിയല്‍, സിനിമാ പാട്ട് ചാനലുകള്‍ ഇവ കുട്ടികളെ കാട്ടുന്നത് ഭയങ്കര അബദ്ധമാണെന്ന് ഞാന്‍ കരുതുന്നു.

Ziya said...

പഴേ ‘ജായന്റ് റോബോട്ട്’ ഓര്‍മ്മയുണ്ടോ കൂട്ടുകാരേ?
ശനിയാഴ്‌ച്ച വൈകിട്ട് പടം തൊടങ്ങേന്നേനു മുമ്പൊള്ള ആ കുട്ടികളുടെ സിനിമ :)

[ nardnahc hsemus ] said...

അരവിന്ദ് ഭായ്,
ഹല്ല പിന്നേ.... :)

ഹാപ്പി ഫീറ്റ് കണ്ടിട്ടില്ല.. പറഞ്ഞുതന്നതു നന്ദി.. ഇന്നു തന്നെ ഡൌണ്‍ലോഡാം(!). (സിയ ലിങ്ക് ചോദിയ്ക്കരുത്... 29 ഫ്രെയിം പെര്‍ സെക്കറ്റില്‍ കണ്ടാ അന്റെ ബുദ്ധി കുരുടിയ്ക്കും)

വാള്‍-ഇ, ജംബോ (ബോളിവൂഡ് താരം അക്ഷയ് കുമാറിന്റെ പ്രോഡക്ഷന്‍ ) ആയിരുന്നു അവസാനം കണ്ട ആനിമേഷന്‍ സിനിമകള്‍.... അതെ ആനിമേഷന്‍ മൂവികളെ സമ്മതിയ്ക്കണം!! :) പൈസ ടോട്ടലീ വസൂല്‍!!!

Ziya said...

അല്ലിതെന്തു കഥയിതു കഷ്‌ടമേ
ആക്രാന്തത്താല്‍ താന്‍ ഗൂഗിള്‍‌നെ മറന്നുവോ
ലിങ്ക് ചോദിക്കുന്നില്ല ഞാന്‍ സോദരാ
തപ്പുന്നൂ ഗൂഗിളിള്‍ അരചൊന്ന മൂവികള്‍ :)

[ nardnahc hsemus ] said...

തപ്പ് ഡാ കണ്ണാ അത് തപ്പ്
ഇന്തമാതിരി തപ്പ് ചെയ്യക്കൂടാതെഡാ കണ്ണാ...

[ nardnahc hsemus ] said...

ശൊന്ന മാതിരി കേട്ട മാതിരി എങ്കയോ പോയി തപ്പിയിട്ടിറുക്കേ....!!

അരവിന്ദ് :: aravind said...

നിങ്ങ എല്ലാരും അനിമേഷന്‍ മൂവി ഫാന്‍സായ സ്തിതിക്ക് എന്റെ റക്കമെന്റേഷന്‍സ് (നമ്മള്‍ ഇതില്‍ അവസാന വാക്കൊന്നും അല്ലാ ട്ടാ):

ഹാപ്പി ഫീറ്റ് (അനിമേഷന്‍ ദി ബെസ്റ്റ്..കഥ മോശം ല്ല)
ഫൈന്‍ഡിംഗ് നിമോ
ഷാര്‍ക്ക് റ്റേല്‍
വാല്‍-ഇ

പിന്നെ തമാശ ആയിറ്റ്

ഷ്രെക്ക്
ഐസ് ഏജ്
ഓവര്‍ ദി ഹെഡ്ജ്..ഇങ്ങനെ പലതും.

ഈ പടങ്ങളിലെ അനിമേഷന്റേയും ഡയലോഗ്സിലേയും തമാശ, ഡിറ്റെയില്‍, ക്രിയേറ്റിവിറ്റി ഇതൊക്കെ എനിക്ക് അത്ഭുതകരമായി തോന്നിയിട്ടുണ്ട്. ചില നമ്പറൊക്കെ ഒടുക്കത്തെ തമാശ് ആണ്.
ഇന്ത്യന്‍ പ്രൊഡക്ഷന്‍സില്‍ അതു കണ്ടില്ല. റോഡ് സൈഡ് റോമിയോ എന്നോ മറ്റൊ ഒരു വധം അല്പം കണ്ടിരുന്നു. മതിയായി. ജംബോ കണ്ടില്ല.
നല്ല ബ്രില്ല്യന്‍സ് വേണം അനിമേഷന്‍സ് കണ്‍സെപ്റ്റുകള്‍ ഉണ്ടാക്കാന്‍. ഇന്ത്യന്‍ സിനിമാക്കാര്‍ക്ക് അത് നല്ലാം കുറവാണെന്ന് തോന്നുന്നു-കണ്ടിടത്തോളം.

(ഇനി ഇതൊക്കെ വായിച്ച് വെറും കുട്ടിക്കളിയാണെന്ന് തോന്നുവാണെങ്കില്‍

റെവലൂഷന്‍സ് ഓഫ് സാന്റാ മരിയാ (പോളിഷ്)
ദി പാസ്റ്റര്‍ ഓഫ് പാരീസ് ആന്റ് നിക്കോരാഗ്വാ (ചെക്കോസ്ലോവാക്യന്‍)
റോസസ് ഇന്‍ ക്യാപിറ്റല്‍ (ബെല്‍ജിയന്‍)
എന്ന ബുജി പടങ്ങളും ഞാന്‍ കുറേ പ്രാവിശ്യം കണ്ടിട്ടുണ്ട്. ;-))

റ്റി വിക്കെതിരെ എഴുതിയ പോസ്റ്റില്‍ വന്ന് വന്ന് പോസ്റ്റിട്ടയാള്‍ സിനിമ കാണാന്‍‌പോണ അവസ്ഥയായി.ഫീകരം!

പാര്‍ത്ഥന്‍ said...

ടി.വി.യിലെ പരിപാടികൾ എല്ലാം രക്ഷിതാക്കൾ കാണുകയും കുട്ടികളെ അതിൽ നിന്നും വിലക്കുകയും ചെയ്യുന്നത് എങ്ങിനെയാണ്. അമ്മമാർക്ക് സീരിയൽ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല. ഒരു എപ്പിസോഡ് കണ്ടില്ലെങ്കിൽ അതിലെ കഥ ഫോൺ ചെയ്ത് അറിയുന്നവരെ കണ്ടിട്ടുണ്ട്. അതിനും മാത്രം എന്താണ് ഒരു സീരിയലിൽ ഉള്ളത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വീഡിയോ ഗെയിം കുട്ടികളെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസം വായിച്ചിരുന്നു. ലിങ്ക് ഇവിടെ. ടി.വി. യിലെ കാർട്ടൂണിന്റെയും മറ്റു പ്രോഗ്രാമുകളുടെയും കാര്യത്തിലും ഈ സാധ്യത തള്ളിക്കളയാനാവില്ല.

Ziya said...

അരേ,
അതിന് അരേം ഞാനുമൊക്കെ കുട്ടിയാണോ?
നമ്മളു വല്യോരല്ലിയോ? നമ്മക്ക് ബ്ലോഗൊഴിഞ്ഞിട്ട് റ്റിവി കാണാനുണ്ടോ നേരം വല്ലതും!
പിന്നെ ആനിമേഷം...അത് എപ്പളുമല്ലല്ലോ...യേദ് :)

എതിരന്‍ കതിരവന്‍ said...

American Academy of Pediatrics (AAP) recommended in 1999 that children below the age of 2 should not be allowed to watch TV.

Zebu Bull::മാണിക്കൻ said...

{അടുത്തകാലത്തുകണ്ട ആനിമേഷന്‍ പടങ്ങളില്‍ എനിക്കേറ്റവും ഇഷ്ടമായവ Kung Fu Panda, Ratatouille എന്നിവയായിരുന്നു.}

ശ്രുതസോമ said...
This comment has been removed by the author.
Anil cheleri kumaran said...

ഒരു പാട് ചർ‌ച്ച ചെയ്യപ്പെട്ട വിഷയം എങ്കിലും മികച്ച അവതരണത്തിലൂടെ മുഴുവനും‌ വായിക്കാൻ പ്രേരിപ്പിച്ചു.

വേണു venu said...

പോസ്റ്റു് ശ്രദ്ധാര്‍ഹം തന്നെ.
വളരെ സെന്‍സിറ്റീവായ കാര്യങ്ങള്‍ സ്റ്റോറ് ചെയ്യുന്ന തലചോറിന്‍റെ ഭാഗത്തെ ആഘാതം ഭാവിയിലെ അള്‍സിമേഴ്സ് അംഗങ്ങളെ കൂട്ടുമോ എന്നൊക്കെ ശാസ്ത്രം ഇനിയും തീരുമാനിക്കുമായിരിക്കും.
പക്ഷേ കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കാന്‍, അഥവാ അങ്ങനെ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ എന്നത്തേയും പോലെ, റ്റിവിയില്ലാത്ത വീട്ടിലെ അംഗങ്ങള്‍ പണ്ട് ചെയ്ത തത്രപ്പാടുപോലെ കുട്ടികളും തത്രപ്പെടും.
നിയന്ത്രണങ്ങള്‍ക്ക് തീര്‍ച്ചയായും നിയന്ത്രണം വേണം, സം‌യമനം....

sHihab mOgraL said...

സിയ,
തിരക്കിനിടയിലാണെങ്കില്‍ പോലും ഇതു മുഴുവന്‍ വായിച്ചു. വളരെ നല്ല ലേഖനം. ചിന്താശേഷി നഷ്ടപ്പെട്ടു പോയ ഒരു തലമുറയെയാണ്‌ ഈ ടി.വി ഭ്രമം വാര്‍ത്തെടുക്കുന്നത്. മൂല്യങ്ങളെ തിരിച്ചറിയാനാവാത്ത മസ്തിഷ്ക്കമാണവര്‍ക്ക്. ഇത് പലയിടത്തും അനുഭവിച്ചറിഞ്ഞ സത്യമാണ്‌. അതു കൊണ്ടു തന്നെ ഞാന്‍ ടെലിവിഷനെക്കുറിച്ച് കഴിവതും ബോധ്യപ്പെടുത്താറുണ്ട്, കുട്ടികളോട്. അത് അര്‍ബുദം പോലെയാണ്‌. നമ്മെയാകെ ബാധിച്ചു കഴിഞ്ഞതിനു ശേഷമാണു തിരിച്ചറിയുക.

എന്റെ വീട്ടില്‍ ടി.വി വാങ്ങുകയും കുറച്ചു മാസങ്ങള്‍ കൊണ്ട് ഒരു അഡിക്ഷന്‍ ഫീല്‍ ചെയ്യുകയും ചെയ്തപ്പോള്‍ ഞാന്‍ സ്വയം ഒഴിഞ്ഞു മാറുകയാണുണ്ടായത്. :)
പിന്നെ ചാത്തങ്കേരിയിലെ കുട്ടിച്ചാത്തന്‍ സൂചിപ്പിച്ച പാട്ടിന്റെ കാര്യം ഞാനുമാലോചിച്ചതഅണ്‌. ഈണത്തിലും താളത്തിലും ഏറ്റുപാടുന്ന കുട്ടികള്‍ സ്ഥലകാലബോധമില്ലാതെയാണിതവതരിപ്പിക്കുന്നത്. കലാരൂപങ്ങളെല്ലാം അധഃപതിച്ചു പോകുന്നു. കഷ്ടം !

ഇങ്ങനെയൊരു സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ നല്ല ജീവിതരീതി പഠിക്കണമെങ്കില്‍ സിയ സൂചിപ്പിച്ചതു പോലെ ചില വെല്ലുവിളികള്‍ ഏറ്റെടുത്തേ മതിയാവൂ...

ഒരിക്കല്‍ കൂടി ഈ നല്ല ലേഖനത്തിനഭിനന്ദനങ്ങള്‍.

-ശിഹാബ് മൊഗ്രാല്‍-

സാജന്‍| SAJAN said...

അരവിന്ദ് എഴുതിയതിനോട് ടോട്ടലി എഗ്രീഡ്:)
ഇവിടെയും ഇതൊക്കെത്തന്നെയാണുള്ളത് മൂന്നുവയസുള്ള മോന് ടീനേജ് പിള്ളേരുടെ പ്രോഗ്രാം മതി (നിക്കിലിഡിയോന്‍ തന്നെ മറ്റൊരു ചാനല്‍), ആരോ പറയുന്നത് കേട്ടുപഠിച്ചു വച്ചേക്കുവാ ഗേള്‍സ് ക്യൂട്ടാ പോലും:)

സുമേഷേ, കാശ് കൊടുത്ത് ഡിവിഡി വാങ്ങിക്കാണൂ ചുമ്മാ ചുളുവിനു ഡൌണ്‍ലോഡി ഹോളിവുഡ് ഇന്‍‌ഡസ്ട്രിയെ കുത്തുപാളയെടുപ്പിക്കാതെ:)
പറഞ്ഞതൊന്ന് സത്യം ഹോളിവുഡ് കാര്‍ട്ടൂണ്‍ ആണെലും അല്ലേലും പൈസ നഷ്ടമാവില്ല.

G.MANU said...

കുട്ടികളിലെ കമ്മ്യൂണിക്കേഷന്‍ സ്കിത്സ് കൂട്ടാന്‍ കാര്‍ട്ടൂണ്‍ ഫിലിമുകള്‍ ഉപകരിക്കും എന്ന് ഞാന്‍ പറയും..പിന്നെ പാവം മുയല്‍, പാവം എലി. എന്നൊക്കെയുള്ള സ്നേഹം നിറഞ്ഞ വികാരങ്ങള്‍ തന്നെയാണിവ പകരുന്നതും....

Appu Adyakshari said...

സിയ നല്ല ലേഖനം. പറഞ്ഞതിനോടൊക്കെ യോജിപ്പാണ്. പക്ഷേ പ്രയോഗത്തില്‍ വരുത്താന്‍ വളരെ ബുദ്ധിമുട്ടും. ഇന്നത്തെ കുട്ടികളില്‍ ഏറിയ പങ്കിനും ചെറുപ്പത്തില്‍ കണ്ണാടി വയ്ക്കേണ്ടിവരുന്നതിന് ഈ ടി.വി കാണല്‍ കാരണമാകുന്നുണ്ടോ?

Unknown said...

നല്ല ലേഖനം ടെലിവിഷന്‍ മാത്രമല്ല ,ഇന്റര്‍നെറ്റ്‌ ആണ് ഏറ്റവും വലിയ അപകടകാരി എന്നാണ് എനിക്ക് തോന്നുന്നത് കൌമാരക്കാരെയും വലിയവരെയും ഒരു പോലെ ബാധിക്കുന്നത്‌ .ബ്ലോഗ്ഗര്‍ പൂട്ടി പോയാല്‍ ഭ്രാന്ത് പിടിക്കുന്നവരും കാണും .
മുകളില്‍ അപ്പു പറഞ്ഞ അഭിപ്രായവും ശരി വെക്കുന്നു .

ചന്തു said...

സാമൂഹ്യ പ്രതിബദ്ധതയുള്ള പോസ്റ്റ്.
നമ്മുടെ സമൂഹത്തില്‍ വളരെ പ്രാധാന്യമര്ഹിക്കുന്നു. ദൂരദറ്ശന്റെ കാലം പോലെ അല്ല ഇന്ന്​ അത് വ്യക്തമായി പറഞ്ഞുവച്ചിരിക്കുന്നു.