Jan 25, 2009

താമരശ്ശേരിയില്‍ ഒരു ഹര്‍ത്താല്‍ കാലത്ത്...

1999 ഡിസംബര്‍ മാസം.കോഴിക്കോട് താമരശ്ശേരി വരെ പോകേണ്ട ഒരത്യാവശ്യമുണ്ടായിരുന്നു എനിക്ക്. അവിടെ ഒരിടത്ത് നിന്നും കുറച്ച് പണം കിട്ടാനുണ്ട്.
കോഴിക്കോട് യാത്ര പണ്ടൊക്കെ ഏറെ നൊമ്പരം സമ്മാനിച്ചിരുന്നതാണ്; അവിടെ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുമ്പോള്‍. വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പരശുറാം ട്രെയിനില്‍ യാത്രയാവുമ്പോള്‍, തിങ്ങിയ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വിങ്ങിയ ഹൃദയവുമായി സങ്കടം കടിച്ചമര്‍ത്തിയിരിക്കുമ്പോള്‍ അതിവേഗം പിന്നോട്ട് പായുന്ന ഗ്രാമക്കാഴ്‌ചകള്‍ മിഴിനീര്‍ മൂടി അവ്യക്തമാകുമായിരുന്നു.
അവധിക്ക് തിരികേ വരുമ്പോള്‍ അതിയായ ആഹ്ലാദം പകര്‍ന്നിരുന്നതും ഇതേ തീവണ്ടി യാത്ര. കായംകുളം അടുക്കവേ അപ്രതീക്ഷിതമായൊരു പുലരിമഴയില്‍ പുളകിതയായപഞ്ചാരമണ്ണില്‍ നിന്നുയര്‍ന്ന പുതുമണം ആവോളം നുകര്‍ന്ന് തീവണ്ടി വാതില്‍പ്പടിയില്‍ നിന്നിരുന്നത്...നാടന്‍ തിരുവിതാംകൂര്‍ വര്‍ത്തമാനം അല്പം കൊതിയോടെ കേട്ടുകൊണ്ട് പ്ലാറ്റ്ഫോമിലൂടെ നടന്നിരുന്നത്...
ഇടവഴികളിലൂടെ മാത്രം വീട്ടിലേക്ക് പോയിരുന്നത്...
എങ്കിലും കോഴിക്കോട് നഗരം എനിക്കെന്നും ഇഷ്‌ടമാണ്. ഞാനാദ്യമായി കോഴിക്കോട്ട് പോയത് എനിക്കോര്‍മ്മയില്ല. എന്തെന്നാല്‍ അന്നെനിക്ക് രണ്ടരവയസ്സായിരുന്നു പ്രായം എന്നാണ് ഉമ്മ പറയുന്നത്. മീറ്റിംഗുകള്‍ക്കും മറ്റുമായി കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഉപ്പ പലതവണ നന്നേ ചെറുപ്പത്തില്‍ ഞങ്ങളെ അവിടെ കൊണ്ടുപോയിട്ടുണ്ട്. കോഴിക്കോട്ടേക്ക് മാത്രമല്ല, കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ഞങ്ങള്‍ മക്കളെ കൊണ്ടുപോയി യാത്രയുടെ ഹരം ഞങ്ങള്‍ക്ക് പകര്‍ന്ന് തന്നിട്ടുണ്ട് ഉപ്പ.
പഠനം കഴിഞ്ഞപ്പോള്‍ സ്വതന്ത്രമായ കോഴിക്കോടന്‍ യാത്രകളായിരുന്നു. ഒരുപാട് വട്ടം. ഓരോ തവണയും ഓരോ ആവശ്യങ്ങളുണ്ടാവും. അങ്ങനെ ഒരു യാത്ര ഇതും. (പിന്നീട് തീവണ്ടിയാത്ര ജീവിതത്തിന്റെ ഭാഗം തന്നെയായി മാറി. കൊല്ലത്തേക്കും കോട്ടയത്തേക്കും സഞ്ചരിച്ച് ദിവസത്തിന്റെ നല്ലൊരു ഭാഗം ട്രെയിനില്‍ ചെലവഴിക്കുന്ന ഒരു സീസണ്‍ യാത്രക്കാരനായിരുന്നു ഞാന്‍ കുറേ വര്‍ഷങ്ങള്‍!)
രാവിലെ എട്ട് അഞ്ചിനാണ് പരശുറാം കായംകുളത്ത് എത്തുന്നത്.  അന്ന് പിള്ളയുടെ കാന്റീനില്‍ നിന്ന് ആവി പറക്കുന്ന ദോശയും കടലക്കറിയും കഴിച്ചു കഴിഞ്ഞപ്പോഴേക്കും വണ്ടിയെത്തി. ഉച്ചഭക്ഷണം ഷൊര്‍ണ്ണൂരില്‍ നിന്നായിരുന്നു. രണ്ട് പരിപ്പു വടയും കാപ്പിയും മാത്രം. വൈകുന്നേരം നാലു മുപ്പതിന് കൊഴിക്കോട്ടെത്തി. അരയിടത്ത് പാലത്തിനവിടെ വരെ പോകണം. അവിടെ ഒരോഫീസില്‍ കൊടുക്കുവാനായി കുറച്ച് പണം ഒരു സുഹൃത്ത് തന്നു വിട്ടിരുന്നു. ഞാന്‍ കയ്യിലെ പണം എണ്ണി നോക്കി. മൊത്തം തൊള്ളായിരം രൂപയോളമുണ്ട്. എണ്ണൂറു രൂപ ഓഫീസില്‍ കൊടുത്താല്‍ ബാക്കി നൂറുണ്ട്. ഭക്ഷണം കഴിക്കാനും താമരശ്ശേരി വരെയെത്താനും അത് ധാരാളം. താമരശ്ശേരിയില്‍ നിന്ന് കാശ് കിട്ടും. ഒരോട്ടോറിക്ഷയില്‍ അരയിടത്ത് പാലം. എണ്ണൂറു രൂപ അവിടെ കൊടുത്തിട്ട് കെ എസ് ആര്‍ റ്റിസി സ്റ്റാന്റിലേക്ക്. സാഗര്‍ ഹോട്ടലില്‍ നിന്ന് കുശാലായി ഭക്ഷണം കഴിച്ചു. ബസ്‌സ്റ്റാന്റിലേക്ക്...
നേരം സന്ധ്യയാകുന്നു. താമരശ്ശേരിക്കുള്ള ‘ആനവണ്ടിയില്‍‘ കയറി ഇരിപ്പാണ്. ബസ് നിറയെ യാത്രക്കാരുണ്ട്. കണ്ടക്റ്റര്‍ ടിക്കറ്റ് കൊടുക്കുന്നു. പെട്ടെന്ന് എന്തൊക്കെയോ തകര്‍ന്നടിയുന്നത് പോലെ ഭീമാകാരമായ ഒച്ച...! ബസിന്റെ കണ്ണാടിച്ചില്ലുകള്‍ ഒന്നൊന്നായി ഉടഞ്ഞു വീഴുന്നു. കൂര്‍ത്ത കല്ലുകള്‍ കണ്ണാടി ഭേദിച്ച് ബസിനകത്തേക്ക്... എല്ലാവരും പരിഭ്രാന്തരായി. ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല. ബസില്‍ നിന്നിറങ്ങി ഓടാനായി എല്ലാവരുടെയും ശ്രമം. ഞാനും ഭയന്ന് പോയിരുന്നു. എങ്ങനെയോ പുറത്തിറങ്ങി, എങ്ങോട്ടെന്നില്ലാതെ ഓടി. സമീപത്തെ ബസ്സുകളിലും കല്ല് പതിക്കുകയാണ്. ഭവിഹ്വലരായി പായുന്ന യാത്രക്കാര്‍. ഒന്നും മനസ്സിലാവുന്നില്ല. ആരൊക്കെയോ ബസ്റ്റാന്റിന്റെ മുകളിലത്തെ നിലയിലേക്ക് ഓടിക്കയറുന്നു. ഞാനും അങ്ങോട്ടോടി. ഒരുകൂട്ടം ആള്‍ക്കാര്‍ ബസ്‌സ്റ്റാന്റിലെ സ്റ്റാളുകള്‍ മുഴുവന്‍ അടിച്ചു തകര്‍ക്കുന്നത് കണ്ടു. മറ്റൊരു കൂട്ടര്‍ ബിജെപിക്ക് സിന്ദാബാദ് വിളിച്ചു കൊണ്ട് ബസ്സുകള്‍ തല്ലിത്തകര്‍ക്കുകയാണ്. വ്യാപാരികള്‍ കടമുറികളുടെ ഷട്ടറിട്ട് ഭയത്തോടെ ഓടുന്നു. ബസ്റ്റാന്റിലെ റ്റെലിഫോണ്‍ ബൂത്തുകള്‍ ക്ഷണനേരം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ഞങ്ങള്‍ ചിലര്‍ ബസ്റ്റാന്റിന്റെ രണ്ടാം നിലയിലെ ഒരോഫീസില്‍ അഭയം തേടി. എന്താണ് സംഭവിക്കുന്നതെന്ന് പരസ്പരം അന്വേഷിക്കുകയാണ് ഓരോരുത്തരും. കണ്ണൂരില്‍ ഏതോ ബിജെപിക്കാരനെ കൊന്നെന്നോ മറ്റോ ആരോ പറയുന്നു. പുറത്ത് റോഡില്‍ മുദ്രാവാക്യം വിളി കേള്‍ക്കുന്നു... “ജയകൃഷ്‌ണന്‍ മാഷ് സിന്ദാബാദ്, രക്തസാക്ഷി സിന്ദാബാദ്...”
ഞാന്‍ മെല്ലെ റ്റെറസ്സിനു മുകളിലേക്ക് കയറി. മറഞ്ഞു നിന്ന് റോഡ് വീക്ഷിച്ചു. അക്രമാസക്തരായ വലിയൊരു ജനക്കൂട്ടം വ്യാപാരശാലകള്‍ ആക്രമിക്കുകയാണ്. ഒട്ടുമിക്ക കടകളും അടച്ചിരിക്കുന്നു. കിഴക്കു നിന്നും ഒരു പോലീസ് ജീപ്പ് കുതിച്ചു വരുന്നു. അക്രമികള്‍ക്ക് ഒരു ഇരുപത് മീറ്റര്‍ മുന്നിലായി ബ്രേക്ക് ചവിട്ടുന്നു. റ്റയറുകള്‍ റോഡിലുരയുന്ന ശബ്ദം. സെക്കന്റ് കൊണ്ട് ജീപ്പ് വെട്ടിത്തിരിച്ച് കിഴക്കോട്ട് തന്നെ പ്രാണഭയത്തോടെ അതിവേഗം പാഞ്ഞുപോകുന്നു... അക്രമി സംഘവും കിഴക്കോട്ട്. ഞാന്‍ മെല്ലെ താഴേക്കിറങ്ങി.
അപ്പോഴേക്കും സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിവായിത്തുടങ്ങി. കണ്ണൂരില്‍ ജയകൃഷ്‌ണന്‍ എന്ന സ്കൂള്‍മാഷായ ഒരു ബിജെപി നേതാവിനെ ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് വെട്ടിക്കൊന്നിരിക്കുന്നു. സംഭവത്തോട് ബിജെപി പ്രവര്‍ത്തകരുടെ വൈകാരിക പ്രതികരണമാണ് അരങ്ങേറുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ബസ്സുകളൊക്കെ ഓട്ടം മതിയാക്കി. വാഹനങ്ങള്‍ ഇനി നിരത്തിലിറങ്ങില്ല. ബിജെപിക്കാര്‍ കൊലവിളിയുമായി റോന്തു ചുറ്റുന്നു. ദൈവമേ, ഞാനിനിയെങ്ങനെ താമരശ്ശേരിയിലെത്തും. ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും സൌകര്യമില്ല. ബസ്റ്റാന്റിലെ ഒരു മൂലക്ക് വെറുതേയിരുന്നു. കുറേ നേരം കഴിഞ്ഞ് രംഗം ഒന്ന് ശാന്തമായപ്പോള്‍ ബൂത്തുടമ റ്റെലിഫോണുകള്‍ പുറത്തെടുത്തു വെച്ചു. നൂറുകണക്കിനു പേര്‍ ഫോണ്‍ വിളിക്കാന്‍ ഓടിക്കൂടി. ഞാന്‍ സുഹൃത്തിനെ വിളിച്ചു. റോഡെല്ലാം ബ്ലോക്കാണ്. റ്റൂ വീലറില്‍ പോലും കോഴിക്കോട്ട് വരാന്‍ കഴിയില്ല. ഇന്നെവിടെയെങ്കിലും ലോഡ്‌ജില്‍ തങ്ങീട്ട് നാളെ അവിടേക്ക് ചെല്ലാന്‍ സുഹൃത്തിന്റെ ഉപദേശം.
ലോഡ്‌ജിനെക്കൂറിച്ച് ചിന്തിച്ചപ്പോഴാണ് പോക്കറ്റിലേക്ക് കൈ ചെന്നത്. ഓട്ടോക്കൂലിയും ഭക്ഷണവുമൊക്കെക്കഴിഞ്ഞ് അമ്പതോ അമ്പത്തഞ്ചോ രൂപ കാണും. അമ്പതു രൂപക്ക് എവിടെ ലോഡ്‌ജ് കിട്ടാന്‍? അടുത്തുകണ്ട ചില ലോഡ്‌ജുകളില്‍ അന്വേഷിച്ചു. കാശുണ്ടായിട്ടും കാര്യമില്ല. മുറികളൊക്കെ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. വേറെ ചിലടത്ത് മുറിയുണ്ട് , കാശ് കൂടുതല്‍! കയ്യിലിരുന്ന എണ്ണൂറു കൊണ്ടുക്കൊടുത്തു പോയതില്‍ കടുത്ത നിരാശ തോന്നി. ഇങ്ങനെയൊക്കെ വരുമെന്ന് ആരറിഞ്ഞു?
നേരം ഒരുപാടായി. ഞാന്‍ നടക്കുകയാണ്. എവിടെ ഒന്ന് തലചായ്ക്കും? ബസ്‌സ്റ്റാന്റില്‍ കിടന്നുറങ്ങാന്‍ ഭയം. ആരോ പറഞ്ഞു. പാളയത്ത് കുറഞ്ഞ വാടകക്ക് മുറി കിട്ടും. പാളയത്തേക്ക് നടന്നു. ഒറ്റയിടത്തും മുറിയില്ല. ഒടുക്കം ഒരു ഇടുങ്ങിയ ലോഡ്ജിലെ ഒരാള്‍ ഒരു നിര്‍ദ്ദേശം വെച്ചു. മുറി തരാം, അന്‍പതു രൂപ വാടക. പക്ഷേ കാലത്തേ ആറ് മണിക്ക് എഴുന്നേല്‍ക്കണം. ആറെങ്കില്‍ ആറ്‌. ഉറക്കവും ക്ഷീണവും കാരണം എങ്ങനെയെങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്നായി. സമ്മതിച്ചു.
രാവിലെ ആറു മണിക്ക് ലോഡ്‌ജുകാരന്‍ വിളിച്ചുണര്‍ത്തി. ഒന്ന് കുളിച്ച ശേഷം പുറത്തിറങ്ങി. ഞാന്‍ അമ്പരന്നു പോയി! നഗരം ശ്മശാനം പോലെ വിജനം, മൂകം! ഒരു മനുഷ്യജീവിയെ എങ്ങും കാണാനില്ല. ഞാന്‍ എങ്ങോട്ട് പോകും? എന്തായാലും ബസ്‌സ്റ്റാന്റിലേക്ക് നടക്കാമെന്ന് കരുതി. നന്നായി വിശക്കുന്നുണ്ട്. തലേന്ന് വൈകുന്നേരം ആഹാരം കഴിച്ചതാണ്. ഒരു ചായക്കട പോലുമില്ല ഒരു കാലിച്ചായ കുടിക്കാന്‍.
കെ എസ് ആര്‍ റ്റി സി ബസ്റ്റാന്റിന് എതിര്‍വശത്തായി ചെറിയൊരാള്‍ക്കൂട്ടം കണ്ടു. ഒരു പീടികയുടെ നിരപ്പലക അല്‍‌പം തുറന്ന് വെച്ച് ഒരാള്‍ ഇളനീര്‍ വില്‍ക്കുകയാണ്. ധാരാളം പേര്‍ ഇളനീര്‍ കുടിച്ച് കാമ്പ് വെട്ടിത്തിന്നുന്നു. ഞാനും ഒരിളനീര്‍ വാങ്ങി, കാമ്പ് തിന്നു കൊണ്ടിരിക്കേ ഒരു കൈ തോളില്‍ ആഞ്ഞു വീണു. ഞെട്ടിപ്പിടഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ അടുത്ത ബന്ധുവും കളിക്കൂട്ടുകാരനുമായ നാസിം!
അവന്‍ കോഴിക്കോട്ട് എം ഇ എസ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയാണ്. അവനവിടെ ഉണ്ടാവുമെന്ന് ഞാനോര്‍ത്തതേയില്ല. രാവിലെ വിശപ്പിനു വകതേടി ഇറങ്ങിയതാണ് അവനും. എന്നെ ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചെന്ന പാടെ ഞാന്‍ കട്ടിലില്‍കിടന്ന് ഉറക്കമായി. ഉച്ചക്ക് മെസ്സില്‍ നിന്ന് ഊണു കൊണ്ടുത്തന്നു അവന്‍. പിന്നെ വിശേഷങ്ങളും തമാശകളും പറഞ്ഞിരിപ്പായി.
സന്ധ്യക്ക് പുറത്തിറങ്ങി. താമരശ്ശേരി വരെ എത്താന്‍ വണ്ടിക്കൂലി അന്ന് അഞ്ചോ ആറോ രൂപ മതി. ഒരു പത്തു രൂപ നാസിമിനോട് വാങ്ങാന്‍ ഞാന്‍ പലതവണ ഉദ്യമിച്ചെങ്കിലും അവന് പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അവന്റെ വര്‍ത്തമാനത്തില്‍ നിന്ന് എനിക്ക് തോന്നിയതിനാലും ഏതോഅഭിമാനബോധം നിമിത്തവും ഞാനാ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞു. ഞങ്ങള്‍ യാത്രപറഞ്ഞു പിരിയും വരെ ഞാന്‍ കാശ് ചോദിച്ചതേയില്ല.
ബസ്‌സ്റ്റാന്റിലെത്തി. ബസുകള്‍ ഓട്ടം തുടങ്ങിയിരിക്കുന്നു. എങ്ങനെ പോകും? ഒരു രൂപ തികച്ച് കയ്യിലില്ല. എന്നിട്ടും ഞാനേതോ നിസംഗ ഭാവത്തിലായിരുന്നു. സമയം കടന്നു പോകുന്നു. എന്താ ചെയ്യുക? ആരോടെങ്കിലും സഹായം ചോദിക്കുക തന്നെ. ഞാന്‍ മെല്ലെ എഴുന്നേറ്റു. മാന്യനെന്ന് തോന്നിയ ഒരാളുടെ അടുത്ത് ചെന്ന് വളരെ സ്വകാര്യമായി പറഞ്ഞു: “സര്‍, ഞാന്‍ കായംകുളത്ത് നിന്നും വന്നതാണ്. ഇന്നലത്തെ ബഹളത്തില്‍ എന്റെ പഴ്‌സ് ന‌ഷ്‌ടമായി. ഞാന്‍ സ്റ്റാന്റില്‍ കുടുങ്ങിപ്പോയി. എനിക്ക് താമരശ്ശേരി വരെ എത്തണം. സാറൊരു പത്തു രൂപ തന്ന് സഹായിച്ചാല്‍...”
പ്രതികരണം പെട്ടെന്നായിരുന്നു: “നിന്നെ കണ്ടാല്‍ പറയില്ലല്ലോടേയ് ഇത്ര വെല്യൊരു തെണ്ടിയാണെന്ന്. നീയൊക്കെ തെക്കൂന്ന് ഇവിടെ വന്ന് തെണ്ടണത് തെക്കരെ പറേപ്പിക്കാന്‍ തന്നെ അല്ലീ...?”
ഓഹോ .....യെവന്‍ തെക്കനാരുന്നോ. ഇതറിഞ്ഞിരുന്നേ കയ്യിലുള്ള ഒരു രൂപ അവനങ്ങോട്ട് കൊടുത്തേനെ. അടുത്ത ശ്രമത്തിന് ഊര്‍ജ്ജം സംഭരിക്കാന്‍ ഞാനൊരു ബെഞ്ചിലിരുന്നു. പത്തുമിനുട്ട് കഴിഞ്ഞ് മറ്റൊരു മാന്യനോട് സംഭവം വിവരിച്ച് പാതി ആയപ്പോളേ അദ്ദേഹം കയ്യാല്‍ തടുത്തു.
ത്താ പ്പോ ദ്, നിര്‍ത്തിക്കാള ബര്‍ത്താനം. ഇങ്ങനോരോ കാരണം പറഞ്ഞങ്ങിറക്കോളണ്ടി, ഒറുപ്യ തരില്യ.വയി മാറ്...”
ഹും! വടക്കനും തഥൈവ.
സത്യം പറഞ്ഞാല്‍ കുറേശ്ശേ ടെന്‍ഷന്‍ ആയിത്തുടങ്ങി. എല്ലാവരും ഇങ്ങനെ പറഞ്ഞാല്‍ ഞാനെങ്ങനെ താമരശ്ശേരിക്ക് പോകും? കുറേ നേരം അങ്ങനെ ഇരുന്നു. അപ്പോഴുണ്ട് മതവിദ്യാര്‍ത്ഥിയായ (മുത‌അല്ലിം) ഒരു പയ്യന്‍സ് അവിടെ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തോടൊന്ന് ചോദിക്കാം. കാശ് തന്നില്ലെങ്കിലും കുറഞ്ഞ പക്ഷം തെറിയെങ്കിലും വിളിക്കില്ല. ചെന്നു. വളരെ മയത്തില്‍ ദയനീയമായി കാര്യം പറഞ്ഞു. പത്തു മതിയോ എന്നൊരു ചോദ്യം! ധാരാളം മതിയെന്ന് ഞാന്‍. പൈസ തന്നു. സത്യമായിട്ടും എന്റെ കണ്ണ് നിറഞ്ഞു.
ഇത് തിരിച്ചു തരാന്‍ കഴിയുമോ എന്നെനിക്കറിയില്ല...”
തിരിച്ചു തരേണ്ട, നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ മതി”
ഈ ഉപകാരം ഒരിക്കലും മറക്കില്ല. ദൈവം അര്‍ഹിക്കുന്ന പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ...എവിടെയാ നിങ്ങളുടെ നാട്?...”
എന്റെയോ, പരുത്തിപ്പാറ. ഫറോക്കിനടുത്താണ്”
പരുത്തിപ്പാറ...! എന്റെ അനിയന്‍ അവിടെ നിന്ന് ഫറോക്കില്‍ പഠിക്കുന്നുണ്ട്...?”
നിങ്ങളുടെ നാടെവിടേ?”
കായംകുളം”
കായംകുളം....!!! അനസിന്റെ ജ്യേഷ്‌ടനാണോ നിങ്ങള്‍ !”
അതെ..”
സിയാദ്. അല്ലേ....! അനസ് എന്റെ നല്ല കൂട്ടുകാരനാണ്...ഓന്‍ നിങ്ങളെക്കുറിച്ച് പറയാറുണ്ട്...”

ഞാനങ്ങനെ തരിച്ചു നില്‍ക്കുകയാണ്.
കാരുണ്യവാനായ ദൈവത്തിന്റെ സഹായം വന്നിറങ്ങുന്ന വഴികളേതേതെന്ന് ഗണിക്കാനാവാതെ...
പരിചിതരും അപരിചിതമായവരുടെ സ്നേഹവായ്‌പ്പില്‍ കൃതജ്ഞതാനിര്‍ഭരനായി
...
അവഗണിച്ചവരോട് ദ്വേഷമേതുമില്ലാതെ...
എല്ലാവര്‍ക്കും നന്മ വരുത്തേണമേ എന്ന പ്രാര്‍ത്ഥനയോടെ...

Jan 22, 2009

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം...

Sunday, July 29, 2007 ല്‍ പ്രസിദ്ധീകരിച്ചത് @ ചിന്താവിഷ്ടനായ സിയ(പഴയ പോസ്റ്റുകള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി)



ലയാളമണ്ണിനെ തൊട്ടറിഞ്ഞു കവിത തുളുമ്പുന്ന ഗാനങ്ങള്‍ രചിച്ചിരുന്ന മഹാരഥന്മാര്‍ക്കു ശേഷം മലയാള ചലച്ചിത്ര ഗാനശാഖ കൊയ്‌ത്തൊഴിഞ്ഞ പാടം പോലെ ശൂന്യമായിരുന്നു. അവിടവിടെയായി മുളക്കുന്ന പൊട്ടും കളയും കൊണ്ട് നാം തൃപ്‌തിപ്പെടുകയോ സ്വയം ശപിക്കുകയോ ഒക്കെ ചെയ്യുന്ന വര്‍ത്തമാന കാലം. പ്രതീക്ഷയുണര്‍ത്തി രംഗത്തെത്തിയ ചിലര്‍ക്ക് പുതുമഴയിലെ തകരയാവാനായിരുന്നു വിധി. അര്‍ത്ഥമില്ലാത്ത പദങ്ങള്‍ അസ്ഥാനത്ത് തിരുകിക്കയറ്റി പോര്‍വിളി നടത്തുന്ന ഗാനരചയിതാക്കളും ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുന്ന കാടന്‍ സംഗീതവുമായി ചില സംഗീതസംവിധായകരും. വയലാറിനും ഭാസ്‌കരന്‍ മാഷിനും ദേവരാജന്‍ മാഷിനും രാഘവന്‍ മാഷിനും രവീന്ദ്രന്‍ മാഷിനും ശേഷം ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ സ്ഥിതിവിശേഷം.

നൈരാശ്യത്തിന്റെ ഊഷരഭൂമിയില്‍ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികളെ മനംകുളുര്‍പ്പിക്കുന്ന വസന്തകാലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ഇന്നിതാ ഇവിടെ ഒരു കവി ഉണ്ടായിരിക്കുന്നു.

അറബിക്കഥ എന്ന ചിത്രത്തിലൂടെ അതിമനോഹരമായ ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച കായംകുളം പനച്ചൂര്‍ വീട്ടില്‍ അനില്‍ എന്ന അനില്‍ പനച്ചൂരാനാണ് മലയാളഗാനങ്ങളുടെ വസന്തകാലത്തേക്ക് നമ്മെ മടക്കിക്കൊണ്ടു പോകുന്നത്.

ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം എന്നത് വെറുംവാക്കല്ല എന്ന് ഓരോവരിയിലൂടെയും കവി നമ്മെ ബോധ്യപ്പെടുത്തുന്നു. അനിലെന്ന കവിയെയും അനിലിന്റെ പ്രതിഭാവൈദഗ്‌ധ്യത്തെയും വളരെയടുത്ത് പരിചയമുള്ള ഞങ്ങള്‍ കായംകുളത്തുകാര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്- അനില്‍ പനച്ചൂരാന്‍ മലയാള ചലച്ചിത്ര ഗാനശാഖക്ക് ഒരു മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യുമെന്ന്.

ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമക്ക് വേണ്ടിയാണ് അനില്‍ പനച്ചൂരാന്‍ ആദ്യമായി ഗാനരചന നിര്‍വ്വഹിക്കുന്നത്. ആ സിനിമയില്‍ അനില്‍ എഴുതിയ ഭ്രാന്തി എന്ന കവിത ജയരാജ് ഉപയോഗിച്ചിട്ടുണ്ട്. കായംകുളം ഗവണ്മെന്റ് ആശുപത്രി പരിസരത്തും മറ്റും കറങ്ങി നടന്നിരുന്ന ഒരു ഭ്രാന്തിക്ക് ഏതോ സാമൂഹ്യവിരുദ്ധര്‍ കുഞ്ഞിനെ സമ്മാനിച്ചപ്പോള്‍ അനില്‍ കവിതയിലൂടെ പ്രതികരിച്ചു.

“ഇടവമാസപ്പെരുമഴ പെയ്ത രാവില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നൂ
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍ പതിഞ്ഞൂ
തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍
ഇരുളും തുരന്നു ഞാന്‍ അവിടേക്ക് ചെല്ലുമ്പോളറിയാതെയിട നെഞ്ച് തേങ്ങി

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടൂ
ന‌ഗ്നയാമവളുടെ തുട ചേര്‍ന്ന് പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും
............................................
............................................
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍ നിലാവില്ലാ
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു പോയവള്‍ നോവും നിറമാറുമായി
.............................................
.............................................
ഭരണാധിവര്‍ഗ്ഗങ്ങളാരുമറിഞ്ഞില്ല ഉദരത്തിനുള്ളിലെ രാസമാറ്റം
ഉലകത്തിലൊക്കെയും തകിടം മറിയുന്ന ഭരണത്തിലല്ലയോ നോട്ടം
..............................................
....................................................“

സായാഹ്നക്കൂട്ടായ്‌മയിലും കവിയരങ്ങുകളിലും അനില്‍ കവിത ചൊല്ലി ഞങ്ങളെ ആവേശഭരിതരാക്കിയിരുന്നു.

“പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം കൊഴിഞ്ഞു പോയി...
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി”

പ്രവാസിയുടെ നൊമ്പരം വാക്കുകളില്‍ സ്വാംശീകരിച്ച് അനില്‍ അക്കാലത്തെഴുതിയ കവിതയാണ് അറബിക്കഥയില്‍ തേനൂറും ശബ്‌ദത്തില്‍ ഗാനഗന്ധര്‍വ്വന്‍ ആലപിച്ചിരിക്കുന്ന തിരികേ മടങ്ങുവാന്‍ എന്ന ഗാനം.

“തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരിക്കെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തായം തണുപ്പും ഞാന്‍ കണ്ടു“

നമ്മുടെ നാടിന്റെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ അതീവ ഹൃദ്യവും ലളിതവുമായ വരികള്‍.

“താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങ് ദൂരെ
വാടാമലരുകള്‍ വിടരും പാടം നെഞ്ചില്‍ ഇട നെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം
ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളി പോലൊരു കൊയ്‌ത്തരിവാളുണ്ടോ...
കരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടേ...”

പ്രണയം വാടാമലരാണെന്ന സങ്കല്‍പ്പം. ഇവിടെ കൊയ്‌ത്തരിവാള്‍ അറബിക്കഥ എന്ന സിനിമ ആവശ്യപ്പെടുന്ന ഒരു പ്രതീകവുമാണ്. “പൊന്നരിവാളമ്പിളിയില്‍“ എന്ന ഗാനത്തിന്റെ പശ്ചാത്തലം സംഗീതസംവിധായകന്‍ ഈ പാട്ടിന്റെ തുടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തുന്നു.

ഈ സിനിമയില്‍ ഒരു വിപ്ലവഗാനമുണ്ട്. അനില്‍ തന്നെയാണ് അത് പാടി അഭിനയിച്ചിരിക്കുന്നത്. വിപ്ലവത്തിനു എന്തു പ്രസക്തി എന്ന ചോദ്യമുയരുന്ന കാലമാണെങ്കിലും പഴയ വിപ്ലവസ്‌മരണകളെ ജ്വലിപ്പിച്ച് നമ്മെ കോള്‍മയിര്‍ കൊള്ളിക്കാന്‍ ഈ കവിതക്ക് കഴിയുന്നു. തോപ്പില്‍ ഭാസിയും വയലാറുമൊക്കെ കെപി‌എസി എന്ന നാടകക്കളരിയിലൂടെ ജ്വലിപ്പിച്ച വിപ്ലവം. കെപി‌എസിയുടെ നാട്ടുകാരന്‍ അവര്‍ക്ക് പിന്മുറക്കാരനാകുന്നു എന്നത് കാലത്തിന്റെ ഓര്‍മ്മപുതുക്കലാവാം.

“ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ...
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍..


മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം...
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്..
കാരിരുമ്പിലെ തുരുമ്പ് മായ്‌ക്കണം ജയത്തിനായ്..

നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ട് പോയ ജന്മികള്‍ ചരിത്രമായ്..
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷര്‍,
പോരടിച്ചു കൊടി പിടിച്ച് നേടിയതീ മോചനം..

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍,
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ..?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസുകള്‍
കണ്ണു നീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ..?


പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുചേര്‍ക്കുകിന്‍,
നേരു നേരിടാന്‍ കരുത്തു നേടണം,നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം..

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം..
നാള്‍ വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം..
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍,
നമുക്കു സ്വപ്നമൊന്നു തന്നെയന്നുമിന്നുമെന്നുമേ... “

സംഗീത സംവിധാനം നിര്‍വ്വഹിച്ച ബിജിബാല്‍ പ്രതീക്ഷയുണര്‍ത്തുന്നു. ഫാസ്റ്റ് നമ്പറുകളുടെ ഇക്കാലത്ത് മെലോഡി ‘പരീക്ഷിച്ച് ‘ വിജയിച്ച ബിജിബാലിന്റെ ധൈര്യം, താരതമ്യേന നവാഗതരായ അനില്‍ പനച്ചൂരാനിലും ബിജിബാലിലും വിശ്വാ‍സമര്‍പ്പിച്ച ലാല്‍ ജോസിന്റെ ധൈര്യം...

ഈ ധൈര്യമാണ് നമുക്ക് കേള്‍ക്കാനും ഓര്‍ക്കാനും സുഖമുള്ള ചില ഗാനങ്ങള്‍ സമ്മാനിച്ചത്.

20 comments:

::സിയ↔Ziya said...
ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം...
മലയാളമണ്ണിനെ തൊട്ടറിഞ്ഞു കവിത തുളുമ്പുന്ന ഗാനങ്ങള്‍ രചിച്ചിരുന്ന മഹാരഥന്മാര്‍ക്കു ശേഷം മലയാള ചലച്ചിത്ര ഗാനശാഖ കൊയ്‌ത്തൊഴിഞ്ഞ പാടം പോലെ ശൂന്യമായിരുന്നു. അവിടവിടെയായി മുളക്കുന്ന പൊട്ടും കളയും കൊണ്ട് നാം തൃപ്‌തിപ്പെടുകയോ സ്വയം ശപിക്കുകയോ ഒക്കെ ചെയ്യുന്ന വര്‍ത്തമാന കാലം. പ്രതീക്ഷയുണര്‍ത്തി രംഗത്തെത്തിയ ചിലര്‍ക്ക് പുതുമഴയിലെ തകരയാവാനായിരുന്നു വിധി. അര്‍ത്ഥമില്ലാത്ത പദങ്ങള്‍ അസ്ഥാനത്ത് തിരുകിക്കയറ്റി പോര്‍വിളി നടത്തുന്ന ഗാനരചയിതാക്കളും ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുന്ന കാടന്‍ സംഗീതവുമായി ചില സംഗീതസംവിധായകരും. വയലാറിനും ഭാസ്‌കരന്‍ മാഷിനും ദേവരാജന്‍ മാഷിനും രാഘവന്‍ മാഷിനും രവീന്ദ്രന്‍ മാഷിനും ശേഷം ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ സ്ഥിതിവിശേഷം.
പൊതുവാള് said...
സിയ:)
ആ നല്ല പാട്ടുകള്‍ക്ക് പിന്നിലുള്ള വ്യക്തിത്വങ്ങളെ നല്ല രീതിയില്‍ അവതരിപ്പിച്ച് പരിചയപ്പെടുത്തിയതിന് നന്ന്ദി.
G.manu said...
സിയാ..

ചത്തൊടിങ്ങി എന്നു കരുതിയ മലയാള ഗാനരംഗത്തേക്കു പുതുമഴയായി വന്ന രണ്ടു പേരാണു വയലാര്‍ ശര്‍ച്ചന്ദ്രവര്‍മ്മയും ഇപ്പോള്‍ പനച്ചിക്കാടനും.. പനച്ചിയെപ്പറ്റി നല്ലൊരു ലേഖനം ഈയിടെ മനോരമ പത്രത്തില്‍ വന്നിരുന്നു. വിപ്ളവകാരിയായി, സന്യാസിയായി ഒടുവില്‍ കവിയരങ്ങുകളെ ഇളക്കിമറിച്ചു ഉപജീവനം നടത്തുന്ന അനുഗ്രഹീതന്‍... ഇനിയും പുഴയൊഴുകും എന്ന് പ്രത്യാശിക്കാം
അഗ്രജന്‍ said...
അനിലിനെ പറ്റിയുള്ള ഈ ലേഖനം നന്നായി സിയ. വളരെ നന്നായിട്ടുണ്ട് അനിലെഴുതിയ വരികളെല്ലാം. കൂട്ടുകാരന്‍റെ ഉന്നതിയില്‍ സന്തോഷം കൊള്ളുന്ന സിയയെ മനസ്സിലാക്കാന്‍ പറ്റുന്നു... പക്ഷെ, അനിലിന് മുന്‍പും അനിലിനൊപ്പവുമുള്ള വേറെയും പ്രതിഭാധനരെ കാണാതെ പോയതായി തോന്നിപ്പിച്ചു ആദ്യഭാഗങ്ങള്‍!
Sul | സുല്‍ said...
അനിലിനെ പരിചയപ്പെടുത്തിയ സിയക്കു നന്ദി.
അനിലിനും ബിജിബാലിനുമുള്ള അഭിനന്ദനങ്ങള്‍ ഇവിടെ അറിയിക്കട്ടെ.

(ഓടോ : അഗ്രു എന്നാ ചലചിത്ര ഗാനരചയിതാവായത്? “പ്രതിഭാധനരെ കാണാതെ പോയതായി തോന്നിപ്പിച്ചു“ ഈവരികള്‍ എന്തിനാണാവൊ?)

-സുല്‍
ചില നേരത്ത്.. said...
ഈ ലേഖനം വായിച്ചപ്പോള്‍ ഹാപ്പിയായി.
ശ്രീ said...
നല്ല അവതരണം...
:)
ഇത്തിരിവെട്ടം said...
നല്ല ലേഖനം... സിയാ നന്ദി.
ഇടിവാള്‍ said...
നനായിരിക്കുന്നു സിയാ. നല്ലൊരു ലേഖനം
ബയാന്‍ said...
This post has been removed by the author.
चन्द्रशेखरन नायर said...
അനിലിന്റെ ഉയരം സിയയുടെ പൊസ്സ്റ്റില്‍ കാണുവാന്‍ കഴിയുന്നു.
chithrakaran ചിത്രകാരന്‍ said...
പ്രിയ സിയ,
വളരെ നന്നായിരിക്കുന്നു താങ്കളുടെ പോസ്റ്റ്‌.
മണ്ണിന്റെ താളം ചങ്കില്‍ കേള്‍ക്കണമെങ്കില്‍ മണ്ണുമായി രക്തബന്ധമുള്ളവര്‍ തന്നെ കവിത എഴുതണം.
പൗഡറും, സെന്റും,നിറവും-ലിപ്സ്റ്റിക്കും- പുരട്ടി എഴുന്നള്ളിക്കുന്ന കവിതയും ,ചൊരയും വിയര്‍പ്പുമുള്ള.... ജീവനുള്ള കവിതയും നാം തിരിച്ചറിയുംബോള്‍ സമൂഹത്ത്നു ലഭിക്കുന്നത്‌ അമൂല്യമായ സ്വാതന്ത്ര്യമാണ്‌..... നഷ്ടപ്പെട്ട ആത്മാഭിമാനമാണ്‌.
അനിലിന്റെ കവിതയെ പരിചയപ്പെടുത്തിയ സിയക്ക്‌ ചിത്രകാരന്റെ സ്നേഹഭിവാദ്യങ്ങള്‍ !!!
കുറുമാന്‍ said...
വളരെ മനോഹരമായി അനിലിനെ പരിചയപെടുത്തിയിരിക്കുന്നു സിയാ താങ്കള്‍ ഈ ലേഖനത്തിലൂടെ. ആശംസകള്‍. മലയാളത്തിന് മാധ്യുര്യമുള്ള ഒരു പാട് നല്ല ഗാനങ്ങളും,കവിതകളും സംഭാവന ചെയ്യാന്‍ അനിലിനു കഴിയട്ടെ
kumar © said...
എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധ്യേ കായംകുളത്താണ് ബസിനും യാത്രക്കാര്‍ക്കും കാപ്പികുടി.
അവിടെ ക്യാന്റീനില്‍ ഇതുപോലെ ഒരു ഭ്രാന്തിയുടെ കവിത ഒരു പുതിയ ശബ്ദത്തില്‍ കേട്ടിട്ടുണ്ട്. പിന്നെയും ഒരിക്കല്‍ അത് കേട്ടപ്പോള്‍ ക്യാന്റീനിലെ മാനേജര്‍ ആ

കവിതയെ കുറിച്ചും കവിയെ കുറിച്ചും അല്പ സമയം കൊണ്ട് വാചാലനായി. അന്ന് ആ ചുരുങ്ങിയ വേളയിലാണ് അനില്‍ പനച്ചൂരാന്‍ എന്ന കവിയെ കുറിച്ച്

അറിയുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ആലാപന രീതിയും എഴുത്തിന്റെ രീതിയും അവിടെ കേട്ട അത്രയും വരികളില്‍ മനോഹരമായിരുന്നു. ഒരിക്കല്‍ അതിന്റെ വരികള്‍

മുഴുവനും കേള്‍ക്കുവാനും കഴിഞ്ഞു, ഒരു ടാക്സിയില്‍. എന്റെ മനസില്‍ ഓടി എത്തിയത് ഞങ്ങളുടെ നാട്ടിലെ അനുരാധയെ ആണ്. അവളുടെ കഥ പോലെ തന്നെ കവി
എഴുതിയിരിക്കുന്നു.

അറബിക്കഥയിലെ പാട്ടുകള്‍ നല്ല പാട്ടുകള്‍ രചനയും സംഗീതവും. ചിത്രവും നനായിട്ടുണ്ടെന്നാണ് കേള്‍വി. പ്രവാസത്തിന്റെ ശരിയായ മുഖം.

സിയ ഇത് നന്നായിട്ട് എഴുതിയിട്ടുണ്ട്
ദില്‍ബാസുരന്‍ said...
Nice post Ziya. Thanks for introducing Anil. I hope he will live upto our expectations and do justice to the talent which is obviously there going by the lines you have quoted here.

(Keyman not working)
ജെസ്സി said...
Well done Ziya :)
മയൂര said...
ലേഖനം നന്നായിരിക്കുന്നു...നന്ദി:)
Kiranz..!! said...
അതു ശരി,അനിലിന്റെ സെമോന്റെ സങ്കീര്‍ത്തനം എന്ന കവിതാല്‍ബം പുറത്തിറങ്ങിയപ്പോഴൂം,ജയരാജിന്റെ മകളുടെ ശബ്ദത്തില്‍ അനിലിന്റെ കവിത കേട്ടപ്പോഴും ഒന്നും നിരീച്ചില്ല ഒരു മൂന്നു രൂപ അമ്പത് പൈസ പോയിന്റിനപ്പൂറമിരുന്നാ ആശാന്‍ ഈ എഴുതിവിടുന്നതെന്ന്..ഈ സിയയുടെ കാര്യം..:)
ഏറനാടന്‍ said...
സിയ..ലേഖനം നനായിരിക്കുന്നു.
Sumesh Chandran said...
സിയ,
നല്ല ലേഖനം. “ചോരവീണമണ്ണില്‍” ടിവിയിലാദ്യദിവസം വന്നപ്പോഴേ അനില്‍ പ്രിയങ്കരനായതാണ്. എന്നാല്‍, മറ്റൊരു ‘വെളിപ്പെടുത്തലാണ്‘ കൂടുതല്‍ ഞെട്ടിച്ചത്!
“ഇടവമാസപ്പെരുമഴ പെയ്ത രാവില്‍...” ഇത് അനിലിന്റെയാണെന്നുറപ്പല്ലെ? (ആണെങ്കില്‍, ഇങനെ ചോദിച്ഛതില്‍ ക്ഷമിയ്ക്കുക) കാരണം, കഴിഞവര്‍ഷം (അതോ അതിനുമുന്‍പോ) ഞാനീ കവിതയുടെ ‘എം പി 3’ നെറ്റില്‍ നിന്നും ഡൌ‍ണ്‍ലോഡ് ചെയ്തിരുന്നു.. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ സെര്‍ച്ച് ചെയ്തുകിട്ടിയതാണ്. അതിലെ ശബ്ദവും ചുള്ളിക്കാടിന്റേതാണ് (വേണമെങ്കില്‍ മെയി ചെയ്യാം).
ഇപ്പോള്‍ ഇവിടെ അത് അനിലിന്റേതാണെന്നറിഞപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍..
സിയയുടെ കൂട്ടുകാരനാണെന്നറിഞപ്പോള്‍ അതു സത്യമാവുമെന്നും തോന്നുന്നു... :)‍

Jan 19, 2009

വ്യത്യസ്തനായ ബാര്‍ബര്‍ !

സത്യത്തില്‍ വ്യത്യസ്തമായ എന്തോരം മുടികളാണുള്ളത് ! ചിതറിയ മുടി, പറക്കുന്ന മുടി, ചുരുണ്ട മുടി, കോലന്‍ മുടി, നീളന്‍ മുടി...അങ്ങനെ അനേകം മുടികള്‍...

ഇത്തരം മുടിയന്മാരുടെ പടങ്ങള്‍ ഫോട്ടോഷോപ്പില്‍ കയറുമ്പോഴാണ് സത്യത്തില്‍ പലരുടെയും ചുണ്ടില്‍ നിന്ന് ‘മുടി‘ മന്ത്രണം ഉതിരുന്നതത്രേ! ഒന്ന് വൃത്തിയായി വെട്ടിയൊതുക്കി മറ്റൊരു ബാക്ക് ഗ്രൌണ്ടില്‍ ഫോട്ടോ പിടിപ്പിക്കണമെങ്കില്‍ ഇമ്മിണി പാടാണെന്ന് ചിലരരുടെ മനോഗതം.

സത്യത്തില്‍ അത്ര പ്രയാസമാണോ ഈ മുടി മുറിക്കല്‍? അല്ലേ അല്ല. സത്യത്തില്‍ (ഈ സത്യം എന്നേം കൊണ്ടേ പോകൂ) ഫോട്ടോഷോപ്പിനെ പോലെ ഇത്രയും വ്യത്യസ്തനായ ഒരു ബാര്‍ബറെ ചിലരെങ്കിലും തിരിച്ചറിയുന്നില്ല എന്നതാണ് ആധുനിക കേരളത്തിലെ ഏറ്റവും ദുഃഖകരമായ ഒരു സത്യം! :)

സംഗതി എന്താന്ന് വെച്ചാല്‍ മുമ്പ് പറഞ്ഞത് പോലെ ഒരു കാര്യം ചെയ്യാന്‍ ഒരൊമ്പതിനായിരം വഴികള്‍ ഫോട്ടോഷോപ്പിലുണ്ടെന്നറിയാമല്ലോ? ഈ മുടിയൊക്കെ കൃത്യമായി വെട്ടിയെടുക്കാനും വഴികള്‍ ധാരാ‍ളമുണ്ട്. പലരും അവരവരുടേതായ രീതികള്‍ പ്രയോഗിക്കുന്നു. എന്റെ അനുഭവത്തില്‍ ഏറ്റവും ലളിതവും ഫലപ്രദവുമെന്ന് തോന്നുന്ന ഒന്ന് രണ്ട് മാര്‍ഗ്ഗങ്ങളാണ് ചുവടെ വിവരിക്കുന്നത്.

സെലക്ഷന്‍ ടൂളുകള്‍ കൊണ്ടോ പെന്‍ ടൂള്‍ ഉപയോഗിച്ചോ പാറിയ മുടികള്‍ സെലക്റ്റ് ചെയ്യുന്നത് അത്ര നല്ല കീഴ്‌വഴക്കമല്ല. മിക്കവാറും ഏറെ സമയം കളയുന്നതും പ്രയോജനരഹിതവുമായ ഒരു ശ്രമമായിരിക്കും അത്.

സാധാരണയായി വര്‍ണ്ണാഭമായ ബാക്ക്ഗ്രൌണ്ടും വ്യത്യസ്തമായ ഫോട്ടോയുമാണെങ്കില്‍ Extract എന്ന രീതിയാണ് ഞാന്‍ ഉപയോഗിക്കുക. അതേക്കുറിച്ച് അവസാനം പറയാം. ഇപ്പോള്‍ മറ്റു ചില ടെക്‍നിക്കുകള്‍ നമുക്ക് നോക്കാം.

ആല്‍ഫാ ചാനല്‍ ഉപയോഗിച്ച് മുടി കട്ട് ചെയ്യുന്നത്.

ഇത് അങ്ങേയറ്റം ലളിതമായ ഒരു രീതിയാണ്. ഫോട്ടോഷോപ്പ് ചാനലുകളെക്കുറിച്ചുള്ള പോസ്റ്റ് വായിച്ചിട്ടില്ലാത്തവര്‍ അത് ഒന്ന് നോക്കിയ ശേഷം ഈ രീതി പരീക്ഷിക്കുന്നത് നന്നായിരിക്കും.

  1. നിങ്ങളുടെ ഇമേജ് ഫോട്ടോഷോപ്പില്‍ തുറക്കുക. (ചിത്രം RGB മോഡിലാണെന്ന് ഉറപ്പ് വരുത്തണം). (ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഇമേജിന് കടപ്പാട് - www.myrastudio.net )

  2. ബാക്ക്ഗ്രൌണ്ട് ലെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ലോക്ക് മാറ്റുക. Layer0 എന്നൊരു ലെയര്‍ കിട്ടും.

  3. ഇനി നമുക്ക് വേണ്ട ബാക്ക്ഗ്രൌണ്ട് ഇമേജോ അല്ലെങ്കില്‍ കളര്‍/ഗ്രേഡിയന്റ് ഫില്‍ഡ് ലെയറോ Layer0 യുടെ താഴെ പ്രതിഷ്ടിക്കുക. (ഞാനിവിടെ ഗ്രേഡിയന്റ് റ്റൂള്‍ ഉപയോഗിച്ച് ഫില്‍ ചെയ്ത ഒരു ലെയറാണ് ഉപയോഗിച്ചിരിക്കുന്നത് Layer1. ചിത്രം ശ്രദ്ധിക്കുക. അത് ഇപ്പോള്‍ മുകളിലാണ്. Layer0 യുടെ താഴെ കൊണ്ടുവരണം.)

  4. ഇനി Channels സെലക്റ്റ് ചെയ്യുക. Bule ചാനല്‍ സെലക്റ്റ് ചെയ്ത ശേഷം ചാനല്‍ പാലറ്റിന്റെ താഴെയുള്ള Create new channel ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Blue copy എന്നൊരു ആല്‍ഫാ ചാനല്‍ നിര്‍മ്മിക്കപ്പെടും. (സാധാരണ RGB ഇമേജില്‍ നിന്ന് ആല്‍ഫാ ചാനല്‍ ഉണ്ടാക്കാന്‍ ബ്ലൂ ചാനല്‍ കോപി ചെയ്യുകയാണ് പതിവ്).Blue copy ചാനല്‍ സെലക്റ്റ് ചെയ്തു കൊണ്ട് Levels നമുക്ക് അഡ്‌ജസ്റ്റ് ചെയ്യാം. Ctrl+L അമര്‍ത്തുക. താഴെ ചിത്രത്തില്‍ കാണും വിധം ലെവല്‍ അഡ്‌ജസ്റ്റ് ചെയ്യുക. വാല്യൂ 152 – 2.20 – 198. OK പറയുക. ഇപ്പോള്‍ മുടിയും മറ്റു ചില ഭാഗങ്ങളും കറു നിറഞ്ഞതായി കാണാം.

  5. ചാനലിന്റെ കറുപ്പ് ആവാത്ത ബാക്കി ഭാഗത്ത് , അതായത് ശ്രദ്ധിക്കുക- നാം ചിത്രത്തില്‍ നിന്ന് കട്ട് ചെയ്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്ത് ഏതെങ്കിലും ബ്രഷ് ഉപയോഗിച്ച് കറുപ്പ് നിറം പെയിന്റ് ചെയ്യണം. (മുടി മാത്രം ഈ രീതിയില്‍ സെലക്റ്റ് ചെയ്തിട്ട് ബാക്കി ഭാഗം പെന്‍ റ്റൂളോ മറ്റോ ഉപയോഗിച്ച് സെലക്റ്റ് ചെയ്യാവുന്നതാണ് പിന്നീട്). താഴെ ചിത്രം ശ്രദ്ധിക്കുക. RGB കോമ്പസിറ്റ് ചാനലിന്റെ നേരെയുള്ള കണ്ണില്‍ ക്ലിക്ക് ചെയ്താല്‍ മാസ്ക് വെളിവാകും. ചിത്രം കണ്ടു കൊണ്ട് മാസ്‌ക് ചെയ്യാം. അതായത് ബ്രഷ് കൊണ്ട് ചിത്രത്തിനു മീതേ കറുപ്പ് നിറം പെയിന്റ് ചെയ്യാം. പൂര്‍ത്തിയായാല്‍ താഴെക്കാണുന്നത് പോലെ ആല്‍ഫാ ചാനല്‍ കിട്ടും. RGB കോമ്പസിറ്റ് ചാനലിന്റെ നേരെയുള്ള കണ്ണില്‍ ക്ലിക്ക് ചെയ്ത് ഹൈഡ് ചെയ്യുക.

  6. ലെയര്‍ പാലറ്റില്‍ Layer0 സെലക്റ്റ് ചെയ്യുക. ഇനി Selection മെനുവില്‍ നിന്ന് Load Selection> ചാനല്‍ എന്നിടത്ത് Blue copy സെലക്റ്റ് ചെയ്യുക. താഴെ Invert എന്ന കോളത്തില്‍ ടിക് മാര്‍ക്ക് ചെയ്യാന്‍ മറക്കരുത്. OK. ഇനി Edit>Copy (Ctrl+C) പറയുക.

  7. Layer0 ഹൈഡ് ചെയ്യുക. (കണ്ണിനു നേരെ ക്ലിക്ക് ചെയ്യുക). പുതിയൊരു ലെയര്‍ ഉണ്ടാക്കുക. (Shift+Ctrl+N). Edit>Paste (Ctrl+V).

  8. ചിത്രം നോക്കൂ. പക്ഷേ മുടിയുടെ വശങ്ങളിലൊക്കെ വെളുപ്പ് നിറം! അത് മാറ്റണം. അതിനായി Burn Tool എടുക്കുക.(O). Option Bar ല്‍ Range: Highlights കൊടുക്കുക. Exposure : 65% മതി. ഇനി മെല്ലെ മുടിയുടെ വശങ്ങളിലൊക്കെ വെളുപ്പ് മാറിക്കിട്ടുന്നത് വരെ Burn Tool കൊണ്ടെ ഉരക്കുക.

  9. തൃപ്തിയായാല്‍ നിര്‍ത്തുക. മുടിവെട്ട് കഴിഞ്ഞു. ഇനി കുളിക്കുക :)


(ട്യൂട്ടോറിയലിനു വേണ്ടി വേഗത്തില്‍ ചെയ്തതിനാല്‍ പരമാവധി കൃത്യത കൈവരുത്താന്‍ സാധിച്ചിട്ടില്ല. ഇതേ വിഷയത്തിലുള്ള അടുത്ത ട്രിക്കുകള്‍ പിന്നാലെ).